ഇന്ത്യയ്ക്ക് മേലുള്ള യു എസിന്റെ 'തീരുവ പക'യ്ക്ക് തിരിച്ചടി; ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുടിന്‍

കഴിഞ്ഞ മാസം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് നൂറ് ശതമാനം വരെ യു എസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

മോസ്കോ: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യു എസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങളും മരുന്നുകളും വാങ്ങുമെന്ന് അറിയിച്ചു. സോച്ചിയില്‍ ഇന്ത്യയുള്‍പ്പടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് റഷ്യയുടെ തീരുമാനം പുടിന്‍ അറിയിച്ചത്.

ഇന്ത്യന്‍ ജനത രാജ്യത്തിന് മേല്‍ ചുമത്തിയ തീരുവ നീക്കത്തെ അംഗീകരിക്കില്ലെന്നും ദേശീയ താത്പര്യങ്ങള്‍ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും കൂട്ടുനില്‍ക്കില്ലന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റഷ്യയുടെ ഈ പുതിയ നീക്കത്തിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നും പുടിന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് നൂറ് ശതമാനം വരെ യു എസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യു എസ്. ട്രംപിന്റെ ഈ നീക്കം വലിയ ആഘാതം ഇന്ത്യയ്ക്ക് ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ സുപ്രധാന പ്രഖ്യാപനം.

Content Highlights: Putin says he will compensate India's losses

To advertise here,contact us