ബ്രസീലിയ: മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ. സൈനിക അട്ടിമറി ഗൂഢാലോചന കേസിലാണ് ബ്രസീലിയൻ സുപ്രീം കോടതി ബോൾസോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോൾസോനാരോ പ്രവർത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാർമെൻ ലൂസിയ പറഞ്ഞു. നിലവിൽ വീട്ടുതടങ്കലിലാണ് ബോൾസോനാരോ.
നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. 2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കൽ. ലുലയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് ബോൾസോനാരോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവാണ് ബോൾസോനാരോ. ആശ്ചര്യപ്പെടുത്തുന്ന വിധിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ ബോള്‍സോനാരോയ്‌ക്കെതിരെയുള്ള നടപടചികളുടെ പേരിലാണ് ബ്രസീലിന് അധികതീരുവയിൽ ഉയർന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു, നിലവിൽ ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
2019 മുതൽ 2023 വരെ ബ്രസീലിന്റെ 38-ാമത് പ്രസിഡന്റായിരുന്നു ബോൾസൊനാരോ. സാവോ പോളോയിലെ ഗ്ലിസെറിയോയിൽ ജനിച്ച ബോൾസോനാരോ 1973-ൽ ബ്രസീലിയൻ ആർമിയിൽ സേവനമനുഷ്ഠിച്ചു. 1977-ൽ മിലിട്ടറി അക്കാദമി ഓഫ് അഗുൽഹാസ് നെഗ്രാസിൽ നിന്ന് ബിരുദം നേടി.
പ്രസിഡന്റായി ചുമതലയേറ്റ ആദ്യ മാസങ്ങളിൽ ബോൾസോനാരോ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തീവ്ര വലതുപക്ഷക്കാരനായ ബോൾസോനാരോയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ബ്രസീലിൽ പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വവർഗ വിവാഹം, ഗർഭഛിദ്രം എന്നിവയെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
Content Highlights: US-Backed Brazil's Bolsonaro Sentenced To 27 Years In Jail In Coup Case