കാൻഡിഡേറ്റ്സ് ചാംപ്യനായി വൈശാലി; ഇനി ലോക കിരീട പോരാട്ടത്തിലേക്ക്

അവസാന റൗണ്ടിൽ കാറ്റെറിന ലാഗ്നോയ്‌ക്കെതിരെ വൈശാലി നേടിയ മിന്നും വിജയമാണ് കിരീടം ഉറപ്പാക്കിയത്.

ഇന്ത്യൻ ചെസ്സിൽ സ്വർണനേട്ടവുമായി ആർ. വൈശാലി. 2026-ലെ ഫിഡെ (FIDE) വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വൈശാലി കിരീടം ചൂടി. ഇതോടെ ഈ വർഷാവസാനം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ജു വെൻജുനെ നേരിടാൻ വൈശാലി യോഗ്യത നേടി.

അവസാന റൗണ്ടിൽ കാറ്റെറിന ലാഗ്നോയ്‌ക്കെതിരെ വൈശാലി നേടിയ മിന്നും വിജയമാണ് കിരീടം ഉറപ്പാക്കിയത്. വെള്ള കരുക്കളുമായി കളിച്ച വൈശാലി ഓപ്പണിംഗിൽ തന്നെ കൃത്യമായ പ്ലാനോടെ മേധാവിത്വം നേടി. മത്സരത്തിന്റെ 38, 39, 40 നീക്കങ്ങളിൽ വൈശാലി പുലർത്തിയ കൃത്യതയാണ് വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിൽ ആകെ 8.5 പോയിന്റുകൾ നേടിയാണ് വൈശാലി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരെക്കാൾ അര പോയിന്റ് മുൻതൂക്കം നേടിയാണ് ഈ ചരിത്ര വിജയം.

2024-ൽ ഡി. ഗുകേഷ് കാൻഡിഡേറ്റ്സ് ജയിച്ചതിന് സമാനമായ ഒരു കുതിപ്പാണ് വൈശാലി നടത്തിയത്. ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ റേറ്റിംഗുള്ള താരം എന്ന നിലയിൽ മത്സരം ആരംഭിച്ച് ഒടുവിൽ കിരീടം നേടുക എന്ന അപൂർവ്വ നേട്ടം വൈശാലി സ്വന്തമാക്കി. 2024-ൽ വൈശാലി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കിൽ ഇത്തവണ ഒന്നാം സ്ഥാനം തന്നെ താരം പിടിച്ചെടുത്തു.

സഹോദരൻ ആർ. പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ലോക ചെസ്സിന്റെ നെറുകയിലേക്ക് വൈശാലിയും നടന്നു കയറുന്നത് ഇന്ത്യൻ കായിക പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ വൈശാലിക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content highlights:vaishali rameshbabu wins-women candidates chess 2026 world championship

To advertise here,contact us