ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മുംബൈ ഇന്ത്യൻസിന്‍റെ ജസ്പ്രീത് ബുംറയെ ഭയമില്ലാതെ നേരിട്ട വൈഭവിന്‍റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അശ്വിൻ പറഞ്ഞു.
എനിക്ക് വൈഭവിനോട് ഒരൊറ്റ ചോദ്യമേയുള്ളൂ. നിനക്ക് പന്തെറിഞ്ഞ ആ ബൗളറുടെ പേര് ജസ്പ്രീത് ബുംറ എന്നാണ്. ലോകമെമ്പാടും ഇന്ത്യയെ ജയിപ്പിച്ച ബൗളർ. അവൻ റണ്ണപ്പ് തുടങ്ങുമ്പോള്‍ പലര്‍ക്കും മുട്ടിടിക്കും. എന്നിട്ടാണ് ഈ പയ്യൻ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തുന്നത്- അശ്വിൻ പറഞ്ഞു.
വൈഭവിന്‍റെ പേരും നമ്പറും എഴുതിയ ജേഴ്സിയണിഞ്ഞ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകുന്ന കാലം വിദൂരമല്ല. സഞ്ജു സാംസണ് വേണ്ടി ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ വൈഭവിനും എല്ലാ ഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ മുംബൈയെ 27 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്‍റിൽ തോൽവി അറിയാതെ രാജസ്ഥാൻ കുതിപ്പ് തുടരുകയാണ്.
മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് (32 പന്തിൽ പുറത്താവാതെ 77) രാജസ്ഥാനെ 150/3 എന്ന വമ്പൻ സ്കോറിലെത്തിച്ചത്.
വൈഭവ് സൂര്യവംശി 14 പന്തിൽ 39 റൺസ് അടിച്ചുകൂട്ടി. ഇതിൽ ബുംറക്കെതിരെ നേടിയ രണ്ട് സിക്സ് ഉള്‍പ്പെടെ അഞ്ച് സിക്സറുകളും ഉൾപ്പെടുന്നു. റിയാൻ പരാഗ് (20) സ്കോറിലേക്ക് സംഭാവന നൽകി.
151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റയാൻ റിക്കിൾട്ടൺ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ വേഗത്തിൽ പുറത്തായി. നമൻ ധീറും (25) ഷെർഫാൻ റുഥർഫോർഡും (25) പൊരുതി നോക്കിയെങ്കിലും രാജസ്ഥാൻ ബൗളർമാർ കളി കൈപ്പിടിയിലൊതുക്കി.
Content highlights:ashwin on vaibhav suryavanshi ipl auction youngest player bumrah