'പെഷവാറിലേക്ക് പോകരുത്'; PSL ൽ കളിക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

പാകിസ്താൻ സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.

അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.

പിഎസ്എല്‍ കളിക്കാനായി പാകിസ്താനിലക്ക് യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇറാന്‍- ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിന് തന്നെ ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ യുദ്ധ സാഹചര്യവും ഉരുത്തിരിഞ്ഞു വന്നത്.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഹാര്‍ഡി, ജാക്ക് ഫ്രേസര്‍ മക്ക് ഗുര്‍ഗ് എന്നീ താരങ്ങൾ പിഎസ്എല്‍ കളിക്കുന്നുണ്ട്. ടിം പെയ്ന്‍, ജാസന്‍ ഗില്ലസ്പി അടക്കമുള്ളവര്‍ പരിശീലകരായും ലീഗിലുണ്ട്. ഈ മാസം 26 മുതലാണ് പിഎസ്എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

പെഷവാറില്‍ പിഎസ്എല്‍ പോരാട്ടമുണ്ട്. പെഷവാര്‍ സാല്‍മിയും റാവല്‍പിണ്ടീസുമായുള്ള മത്സരമാണ് പെഷാവറില്‍ അരങ്ങേറുന്നത്. മത്സരം ഈ മാസം 28നാണ് നടക്കുന്നത്. സാല്‍മി ടീമിലാണ് ആരോണ്‍ ഹാര്‍ഡി കളിക്കുന്നത്. പിണ്ടീസിലാണ് മക്ക്ഗുര്‍ഗ്. ഇരുവരും കളിക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.

പിഎസ്എല്ലില്‍ ഇത്തവണ ലേലത്തിലൂടെ താരങ്ങളെ എടുക്കുന്നുണ്ട്. ഇതാദ്യമായാണ് താര ലേലം നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താരങ്ങളായ മുജീബ് യുആര്‍ റഹ്മാന്‍, സെദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖലീല്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ താരങ്ങളെല്ലാം ലേലത്തില്‍ നിന്നു നിലവില്‍ പിന്‍മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി നേരിട്ട് തന്നെ ടീമിലെടുത്തിരുന്നു. എന്നാല്‍ താരവും കളിക്കാനിറങ്ങുന്ന കാര്യം ഇപ്പോൾ സംശയത്തിലാണ്.

Content highlights: cricket australia security warning psl 2026 peshawar matches

To advertise here,contact us