235ന് എട്ട് ! എന്നാൽ 11ാമനായി എത്തി 119 വർഷത്തെ റെക്കോഡ് മറികടന്ന് റബാഡ

പതിനൊന്നാമനായി ക്രീസിലെത്തിയ തകർപ്പൻ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദർശകർക്ക് ലീഡ് സമ്മാനിച്ചത്

പാകിസ്താനെതിരെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 333നെതിരെ ദക്ഷിണാഫ്രിക്ക 404 റൺസെടുത്തു. പതിനൊന്നാമനായി ക്രീസിലെത്തിയ തകർപ്പൻ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദർശകർക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്.

പുറത്താകാതെ സെനുരാൻ മുത്തുസാമി (89) മികച്ച പ്രകടനം കാഴ്ചവെച്ചും, ട്രിസ്റ്റൺ സ്റ്റബ്സ് (76), ടോണി ഡി സോർസി (55) എന്നിവരുടെ ഇന്നിംഗ്സുകളും നിർണായകമായി. പാകിസ്താന് വേണ്ടി 38-ാം വയസിൽ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു. ഒരു ഘട്ടം 235ന് എട്ട് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ 10ാമനും 11ാമനും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക ലീഡ് നേടി.

ഒമ്പതാം വിക്കറ്റിൽ മുത്തുസ്വാമിയും കേശവ് മഹാരാജും (30) 71 റൺസിന്റെ കൂട്ടുക്കെട്ടും 10 വിക്കറ്റിൽ റബാഡയും മുത്തുസ്വാമിയും 98 റൺസുമാണ് കൂട്ടിച്ചേർത്തത്. 11ാമനായി ക്രീസിലെത്തി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരിൽ അഞ്ചാം സ്ഥാനത്താണ് റബാഡ.

ആഷ്ടൺ അഗർ -98ടിനോ ബെസ്റ്റ്- 95ജെയിംസ് ആൻഡേഴ്‌സൺ-81സഹീർ ഖാൻ-75കഗീസോ റബാഡ-71

എന്നിങ്ങനെയാണ് പട്ടിക. എന്നാൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി 11ാമനായി ക്രീസിലെത്തി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററാകാനും അദ്ദേഹത്തിനായി. 119 വർഷത്തെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. 1906ൽ ഇംഗ്ലണ്ടിനെതിരെ ബെർട് വോഗ്ലർ 62 റൺസ് നേടിയിരുന്നു. അതാണ് റബാഡ മറികടന്നത്.

അതേസമയം രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച പാകിസ്താൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ചനേരിടുകയാണ്. 49 റൺസോടെ മുൻ നായകൻ ബാബർ അസമും 16 റൺസോടെ മുഹമ്മദ് റിസ്വാനുമാണ് ക്രീസിൽ.

ഇമാം ഉൾ ഹഖ്(9), അബ്ദുള്ള ഷഫീഖ്(6), ക്യാപ്റ്റൻ ഷാൻ മസൂദ്(0), സൗദ് ഷക്കീൽ(11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് രണ്ടാം ഇന്നിംഗ്‌സിൽ നഷ്ടമായത്.

നേരത്തെ, പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സ് 333ന് അവസാനിച്ചിരുന്നു. ഷാൻ മസൂദിന്റെ (87) ഇന്നിംഗ്സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൗദ് ഷക്കീൽ (66), അബ്ദുള്ള ഷഫീഖ് (57), സൽമാൻ അഗ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഏഴ് വിക്കറ്റെടുത്തു.

Content Highlights- kagiso rabada scored fifty and made record of 119 years

To advertise here,contact us