ഏത് ലോകകപ്പിനാണ് രണ്ട് വിക്കറ്റ് കീപ്പർമാർ കളിച്ചത്? വിചിത്ര വാദവുമായി ശ്രീകാന്ത്

സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരാണ് ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിൽ വിക്കറ്റ് കീപ്പറായുള്ളത്

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ നിരയെ പ്രഖ്യാപിച്ചത് മുതൽ ഒരു ലോഡ് ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവും, സഞ്ജു സാംസണുമെല്ലാം ഇതിൽ പ്രധാനമാണ്. എന്നാൽ വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായി ക്രിസ് ശ്രീകാന്ത്.

സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരാണ് ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിൽ വിക്കറ്റ് കീപ്പറായുള്ളത്. എന്നാൽ ഏഷ്യാ കപ്പിനുള്ള സക്വാഡിൽ എന്തിനാണ് രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. ചീക്കി ചീക്ക എന്ന തന്റെ യൂട്യൂബ് ചാനലിൽ മകനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നീ രണ്ട് വിക്കറ്റ് കീപ്പർമാർ എന്തിനാണ് ടീമിൽ? ഇതിൽ ഒരാൾ മതിയായിരുന്നു. രണ്ട് പേരെ എന്തിനാണെന്ന് ആലോചിച്ചിട്ട് മനസിലാവുന്നില്ല. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ എന്തിനാണ്,' ശ്രീകാന്ത് ചോദിച്ചു.

എന്നാൽ ലോകത്ത് എല്ലാ ടീമുകളും ഇങ്ങനെയാണെന്നും ഒരു വിക്കറ്റ് കീപ്പറിന് കളിക്കിടെ പരിക്കേറ്റാൽ എന്ത് ചെയ്യുമെന്നും മകനും മുൻ ക്രിക്കറ്റ് താരവുമായ അനിരുദ്ധ ശ്രീകാന്ത് ചോദിക്കുന്നുണ്ട്.

എപ്പോഴാണ് ഇന്ത്യ ലോകകപ്പിലൊക്കെ രണ്ട് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതെന്നും എപ്പോഴും ഒരു കീപ്പർമാരെ മാത്രമെ കളിപ്പിക്കാറുള്ളുവെന്നും ശ്രീകാന്ത് പറയുന്നു. സാധാരണയായി ഒരു കീപ്പർ മാത്രമെ 15 അംഗ സ്‌ക്വാഡിൽ ഉണ്ടാകുകയുണ്ടാവാറുള്ളുവെന്നും അദ്ദേഹം വാദിക്കുന്നു.

മുമ്പും സഞ്ജു സാംസണിനോട് തനിക്ക് താത്പര്യമില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകൾ ശ്രീകാന്ത് നടത്തിയിട്ടുണ്ട്. അതേസമയം ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിൽ ഹർഷിത് റാണ, ശിവം ദുബെ, റിങ്കു സിങ് എന്നിവരൊക്കെ എന്തിനാണെന്നും ശ്രീകാന്ത് ചോദിക്കുന്നു.

Content Highlights- Kris Srikanth Asks why Two wicket keepers in Asia Cup Indian squad

To advertise here,contact us