എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ 600 റൺസിന്റെ ഹിമാലയൻ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്. ഒരു ദിനം മാത്രം അവശേഷിക്കേ വിജയലക്ഷ്യത്തിലെത്താൻ ഇംഗ്ലണ്ട് അത്ഭുതങ്ങൾ കാണിക്കണം.
അതേ സമയം അഞ്ചാം ദിനം എഡ്ജ്ബാസ്റ്റണിൽ മഴഭീഷണി നിലനിൽക്കേ ഇന്ത്യ ഡിക്ലയർ ചെയ്യാൻ വൈകിയതിനെ കുറിച്ച ചോദ്യം ഉയരുന്നുണ്ട്. നാലാം ദിനം ടീ ബ്രേക്ക് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.
ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യൻ ബോളിങ് കോച്ച് മോർണി മോർക്കൽ.
"കളിയിൽ ഉടനീളം ഞങ്ങൾ ഇക്കാര്യത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു. ഒരോവറിൽ നാലോ അഞ്ചോ റൺസ് വന്ന് കൊണ്ടിരുന്ന ആ സമയത്ത് സ്കോര്‍ബോര്‍ഡില്‍ പരമവധി റൺസ് ചേർക്കുക എന്നതായിരുന്നു ലക്ഷ്യം. കാലാവസ്ഥയെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. അത് നമ്മുടെ കയ്യിലല്ലല്ലോ. എപ്പോഴും സുരക്ഷിതമായ ഒരു സ്ഥാനത്ത് ടീമിനെയെത്തിക്കുക എന്നതായിരിക്കും ബാറ്റർമാരുടെ ലക്ഷ്യം. അധികമായി ബാറ്റ് ചെയ്ത ഓവറുകളിൽ ലഭിച്ച റൺസ് ബോണസാണ്''- മോർക്കൽ പറഞ്ഞു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഒരു ദിവസം മാത്രം അവശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ് കൂടി വേണം. 72 റൺസ് എടുക്കുന്നതിനിടെ ഇതിനോടകം ആതിഥേയർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 24 റൺസുമായി ഒലിപോപ്പും 15 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Storyhighlight: Why Did India Delay Declaration? Morne Morkel's reply