ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ അഞ്ചുവിക്കറ്റ് പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ബുംമ്ര. ഗുരുതര പരിക്കുകളുമായി പുറത്തുപോയപ്പോള്‍ തന്‍റെ കരിയര്‍ തീര്‍ന്നുവെന്ന് പറഞ്ഞവരുണ്ടെന്നും അവർക്കുള്ള മറുപടിയാണ് ഇതെന്നും ബുംമ്ര പറഞ്ഞു.
ഞാന്‍ കരിയര്‍ തുടങ്ങിയപ്പോള്‍ പലരും പുച്ഛിച്ചു, ഈ ആക്ഷൻ കൊണ്ട് മുന്നോട്ട് പോയാൽ ഉടനെ കളി നിർത്തേണ്ടി വരുമെന്നും പറഞ്ഞു. ചിലർ പറഞ്ഞു എട്ട് മാസമെന്ന്, മറ്റ് ചിലര്‍ പറഞ്ഞു 10 മാസമെന്ന്, എന്നാല്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ 12-13 സീസണും. എന്നിട്ടും ആളുകള്‍ എനിക്ക് ഇപ്പോൾ പരിക്കുപറ്റുമ്പോഴും പറയും, അവന്‍റെ കരിയര്‍ ഇതോടെ തീര്‍ന്നുവെന്ന്. പറയുന്നവര്‍ പറയട്ടെ, ഞാന്‍ എന്‍റെ ജോലി ചെയ്യും, ബുംമ്ര കൂട്ടിച്ചേർത്തു.
മത്സരത്തിൽ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 96 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസ് നേടിയപ്പോൾ 465 റൺസിന്റെ മറുപടിയാണ് ഇംഗ്ലണ്ട് നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറിയും ഹാരി ബ്രൂക്ക് 99 റൺസും നേടി.
Content Highlights:bumrah on fifer; india vs england test