ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ എയ്ക്ക് മേധാവിത്തം. മൂന്നാം ദിവസം ആദ്യ സെഷനിൽ പേസർ ഖലീൽ അഹമ്മദിന്റെ തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യ എയ്ക്ക് ഗുണം ചെയ്തത്. തുടർച്ചയായ നാല് ഓവറുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ഖലീൽ മത്സരം ഇന്ത്യ എയുടെ വരുതിയിലാക്കിയത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് ലയൺസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെന്ന നിലയിലാണ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സ് ടോട്ടലായ 348 റൺസിനൊപ്പമെത്താൻ ഇംഗ്ലണ്ട് ലയൺസിന് ഇനി 82 റൺസ് കൂടി വേണം.
നേരത്തെ മൂന്നിന് 192 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് ലയൺസ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 219ൽ നിൽക്കെയാണ് ഇംഗ്ലണ്ട് ലയൺസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 45 റൺസെടുത്ത ജോർദാൻ കോക്സിനെ പുറത്താക്കി ഖലീൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 229 റൺസിലെത്തിയപ്പോഴേയ്ക്കും ഇംഗ്ലണ്ട് ലയൺസിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകളും ഖലീൽ അഹമ്മദാണ് വീഴ്ത്തിയത്. തുഷാർ ദേശ് പാണ്ഡെയ്ക്കാണ് മൂന്നാം ദിവസം മറ്റൊരു വിക്കറ്റ് നേടാൻ സാധിച്ചത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 348 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlights :India A vs England Lions : India A tighten grip as England Lions slip to 265/8