'നരേന്ദ്ര മോദി സ്റ്റേഡിയം ബോംബിട്ട് തകർക്കും'; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോംബ് ഭീഷണി

ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെയും ബോംബ് ഭീഷണിയുണ്ടായിരുന്നു

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസി‌എ) ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'പാകിസ്താൻ' എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. 'നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും' എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഗൗരവമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മെയ് 14, 18 തീയതികളിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ നടക്കുന്നുണ്ട്. മെയ് 14ന് ​ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെയും മെയ് 18 ന് ചെന്നൈ സൂപ്പർ കിംഗ്സിനെയുമാണ് നേരിടുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല്‍ മെയിലിലേക്ക് അജ്ഞാത ഐഡിയില്‍ നിന്നും ഭീഷണി സന്ദേശം എത്തിയത്.

Content Highlights:  GCA recieves bomb threat; Narendra Modi stadium

To advertise here,contact us