ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വില്ലനായി മഴ. മത്സരത്തിൽ ആദ്യം ബാറ്റിങ് പൂർത്തിയാക്കിയ ഡൽഹി ഇന്നിങ്സിന് പിന്നാലെയാണ് മഴയെത്തിയത്. മത്സരം പരാജയപ്പെടുകയോ മത്സരഫലം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ സൺറൈസേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്താകും. എന്നാൽ ഡൽഹി ക്യാപിറ്റൽസിന് 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാകും. ഓവറുകൾ നഷ്ടമാകാതെ മത്സരം ആരംഭിക്കാനുള്ള സമയം 10.45 വരെയാണ്. അഞ്ച് ഓവറിന്റെ എങ്കിലും മത്സരം നടത്താൻ 11.42 വരെ കാത്തിരിക്കും. മഴ തുടർന്നാൽ മത്സരം ഉപേക്ഷിക്കും.
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഭേദപ്പെട്ട സ്കോർ മാത്രമാണ് നേടാനായത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് ഡൽഹി നേടിയത്. 41 റൺസ് വീതം നേടിയ ട്രിസ്റ്റൻ സ്റ്റമ്പ്സും അശുതോഷ് ശർമയുമാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്റ്റമ്പ്സ് പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് ആണ് ഡൽഹിയെ മികച്ച സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്. കരുൺ നായർ - പൂജ്യം, ഫാഫ് ഡു പ്ലെസിസ് - മൂന്ന്, അഭിഷേക് പോറൽ - എട്ട് എന്നിവരുടെ വിക്കറ്റുകൾ കമ്മിൻസ് സ്വന്തമാക്കി. കെ എൽ രാഹുൽ 10 റൺസുമായി ജയ്ദേവ് ഉനദ്കട്ടിന് വിക്കറ്റ് സമ്മാനിച്ചു. അക്സർ പട്ടേൽ ആറ് റൺസുമായി ഹർഷൽ പട്ടേലിന് വിക്കറ്റ് നൽകി. 18 റൺസെടുത്ത വിപ്രജ് നിഗം റൺഔട്ടായപ്പോൾ 41 റൺസെടുത്ത അശുതോഷിനെ വീഴ്ത്തിയത് ഇഷാൻ മലിംഗയാണ്.
Content Highlights: Rain plays spoilsport amid the innings break between DCvsSRH