ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന 'ഐ ആം ഗെയിം'. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ താൻ സിനിമാ മേഖലയിലേക്ക് എത്തിയതിനെക്കുറിച്ചും ആദ്യ ചിത്രം റിലീസ് ചെയ്ത സമയത്ത് ഉമ്മയ്ക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ചും നഹാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'എനിക്ക് സിനിമാ പശ്ചാത്തലമൊന്നുമില്ല. ഉമ്മയോടും ബാപ്പയോടും സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ നിനക്ക് എവിടുന്നാ കല? ഇവിടെ ആര്‍ക്കാണ് സിനിമയുള്ളത്? എന്ന് ചോദിച്ചു. ഇല്ല, എനിക്ക് സിനിമ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് വിഡിയോകളൊക്കെ ചെയ്ത ശേഷം ആദ്യം കാണിക്കുന്നത് ഉമ്മച്ചിയെയാണ്. നീ ശ്രമിച്ചു നോക്കൂവെന്ന് പറഞ്ഞു. നീ ഞങ്ങളെ നോക്കിയില്ലെങ്കിലും വേണ്ടില്ല, നിന്റെ കാര്യം നോക്കണം. ഇഷ്ടമുള്ളത് ചെയ്‌തോളൂവെന്ന് പറഞ്ഞ് എന്നെ വിശ്വസിച്ച് ഈ ഫീല്‍ഡിലേക്ക് വിട്ടതാണ്. ഉമ്മ ഇവിടെ എവിടെയോ ഇരിപ്പുണ്ട്.
ആര്‍ഡിഎക്‌സ് റിലീസിന്റെ രണ്ട് ദിവസം മുമ്പ് ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ കണ്ട് ഉമ്മയ്ക്ക് നെഞ്ചുവേദനയുണ്ടായി, ആശുപത്രിയിലായി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് മൈനര്‍ അറ്റാക്ക് ആണെന്ന്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ കണ്ടിട്ടാണ് പുള്ളിക്കാരിയ്ക്ക് ടെന്‍ഷനായത്. നാളെ റിലീസാണ്, തലേന്ന് ഐസിയുവില്‍ മാസ്‌ക് ഒക്കെ വച്ച് കെടക്കുകയാണ്. ഡോക്ടറേ നാളെ എന്റെ മോന്റെ സിനിമയുടെ റിലീസാണ്, എന്നെ വിടൂവെന്ന് പറഞ്ഞ് കരഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.
ആശുപത്രിയില്‍ നിന്നും അനുവാദം ചോദിച്ചാണ് ഞാന്‍ തിയേറ്ററില്‍ കൊണ്ടു പോയി സിനിമ കാണിച്ചത്. സിനിമയെങ്ങാനും പൊട്ടിയാല്‍ വീണ്ടുമൊരു അറ്റാക്ക് വരുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. എന്റെ പേര് എഴുതി കാണിക്കുമ്പോള്‍ ഉമ്മ അവിടെ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നന്ദി ഉമ്മ,'നഹാസ് ഹിദായത്ത് പറഞ്ഞു.
Content Highlights: Nahas Hidayath became emotional at an I Am Game event as he recalled a difficult period when his mother suffered a heart attack on the eve of the release of his directorial debut RDX.