ഓസ്കർ ചടങ്ങുകൾക്ക് ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി, ദിവസങ്ങൾ മാത്രം ബാക്കി, കനത്ത സുരക്ഷയിൽ പരിപാടികൾ നടക്കും

ഓസ്കർ ചടങ്ങുകൾക്ക് ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി

ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് ഹോളിവുഡ് ഒരുങ്ങിക്കഴിഞ്ഞു. പുരസ്കാര ചടങ്ങുകൾ നടക്കുക കനത്ത സുരക്ഷയിൽ ആയിരിക്കും. ചടങ്ങിനെ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ഇത്തരം ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ (FBI) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 15 ലോസ് ആഞ്ചലിസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് പുരസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

എബിസി ന്യൂസ് ആണ് സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഓസ്കാർ ചടങ്ങിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയർന്ന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചുവരികയാണെന്നും, നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ചടങ്ങിന്റെ സുരക്ഷയെക്കുറിച്ച് ഓസ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാജ് കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. എഫ്ബിഐ, എൽഎപിഡി (LAPD) എന്നിവയുടെ പിന്തുണയോടെ ലോകത്തിലെ തന്നെ മികച്ച ഒരു സുരക്ഷാ ടീമാണ് ചടങ്ങിനായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. എല്ലാവർക്കും സുരക്ഷിതമായി ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കൻ സമയം മാർച്ച് 15-നാണ് ചടങ്ങുകൾ നടക്കുന്നത്. സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ഈ പുരസ്കാര നിശ തത്സമയം കാണാൻ സാധിക്കും.

Content Highlights:  Oscars ceremony placed under tight security after Iran drone attack threat

To advertise here,contact us