കുറച്ച് കാലമായി തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയില്ലായിരുന്നുവെന്ന് മമ്മൂട്ടി. മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം കാഴ്ചയും കേൾവിയും ഗന്ധവും ആയെന്നും കുറച്ച് കാലമായി തനിക്ക് ഇതൊന്നും ഇല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും നടൻ പറഞ്ഞു. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണ സഹായി വാങ്ങിച്ചുകൊടുത്തിരുന്നു. അയാളത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോവുകയും അയാൾ പിന്നീടൊരിക്കലും ആ ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും ഉപയോഗിക്കുന്നില്ല. കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലേലും നമ്മൾ ശ്വാസം വലിക്കും. കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും. ഇപ്പോൾ കുറച്ചായി കിട്ടി തുടങ്ങിയിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.
'കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക , നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം',മമ്മൂട്ടി കൂട്ടിച്ചേർത്തു.
അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Content Highlights: Mammootty said he had been unable to detect smells for a while. He shared the detail during a recent interaction. The actor opened up about this personal health issue.