കരൂർ സംഭവം വിജയ്‌യുടെ ഹൃദയം തകർത്തു, ഒരു മാസം ആ വേദനയിലൂടെയാണ് അദ്ദേഹം കടന്നുപോയത്: ഷാം

'ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാന്‍'

കരൂരില്‍ വിജയ് നടത്തിയ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് നടൻ ഷാം. ആ സംഭവത്തിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു എന്നും ഷാം പറഞ്ഞു.

'ഞാൻ ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു വിജയ്. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാന്‍. ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു. ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയത്', ഷാം പറഞ്ഞു.

2025 സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ് യുടെ ടിവികെ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാലിക്കിടെ വിജയ് യെ കാണാന്‍ പരിമിതമായ സ്ഥലത്ത് വന്‍ ജനക്കൂട്ടമെത്തിയതാണ് അപകടകാരണം. ദുരന്തത്തിന്റെ ഇരകളെ കയ്യൊഴിയില്ലെന്നും കുടുംബത്തിലെ കുട്ടികളുടെ ചികിത്സയും ബന്ധുക്കളുടെ ചികിത്സാ ചെലവും ഉൾപ്പെടെ ഏറ്റെടുത്ത ടിവികെ പ്രതിമാസം നിശ്ചിത തുക മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ നൽകിയിരുന്നു.

Content Highlights: Actor Shaam about Vijay after Karur incident

To advertise here,contact us