കരിയറിൽ ഉയർച്ചയിൽ നിൽക്കുമ്പോൾ അധോലോകത്തിന്‍റെ ക്ഷണം തനിക്ക് വന്നിരുന്നുവെന്നും എന്നാൽ അത് നിരസിച്ചുവെന്നും ആമിർ ഖാൻ. 1990-കളിൽ വിദേശത്ത് അധോലോക സംഘം സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചിരുന്നത്. പണവും വാഗ്ദാനങ്ങളും ഭീഷണികളും നേരിട്ടിട്ടും, താന്‍ ആ ക്ഷണം നിരസിച്ചുവെന്നാണ് ആമിര്‍ പറഞ്ഞത്. 'ദി ലല്ലൻടോപ്പ്' എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദുബായിൽ, നടക്കുന്ന ഒരു പാർട്ടിയിലേക്ക് എന്നെ ക്ഷണിക്കാൻ അധോലോകത്തിൽ നിന്നുള്ള ചിലർ സന്ദർശിച്ചിരുന്നു. അവർ ഒരുപാട് ശ്രമിച്ചു. എനിക്ക് പണവും എന്റെ ഇഷ്ടാനുസരണം ഏത് സിനിമയും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. ഞാൻ വഴങ്ങിയില്ല. ഞാൻ ആ പാര്‍ട്ടിയില്‍ പങ്കെടുക്കും എന്ന് ഇതിനോടകം അവര്‍ പ്രഖ്യാപിച്ചതിനാൽ അത് അവർക്ക് അഭിമാനപ്രശ്നമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി.
ഞാൻ അവരോട് വ്യക്തമായി പറഞ്ഞു. 'എന്‍റെ ജീവിതം നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വഴിയെ വരാന്‍ ഞാൻ തയ്യാറല്ല.' ഒരു മാസത്തോളം നിരന്തരം അവർ എന്നെ കാണാൻ വന്നെങ്കിലും, ഞാൻ ആദ്യത്തെ നിലപാടില്‍ തന്നെയായിരുന്നു. നിങ്ങൾക്ക് എന്നെ മർദ്ദിക്കാം, കൈകാലുകൾ കെട്ടി ബലമായി കൊണ്ടുപോകാം, പക്ഷേ ഞാൻ സ്വന്തം ഇഷ്ടപ്രകാരം വരില്ല.
ഞാനുമായി അവർ നടത്തിയ അവസാന കൂടിക്കാഴ്ച്ച അതായിരുന്നു. അതിനുശേഷം അവർ എന്നെ വിളിച്ചിട്ടില്ല. എന്നാൽ, ഈ സംഭവം വല്ലാതെ ഭയപ്പെടുത്തിയിരുന്നു, എന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ഓർത്തിട്ട്. എന്റെ മാതാപിതാക്കൾ വളരെ ആശങ്കാകുലരായിരുന്നു. 'നീ എന്താണ് ചെയ്യുന്നത്? അവർ വളരെ അപകടകാരികളാണ് എന്ന് അവർ പറഞ്ഞു,' ആമിർ ഖാൻ പറഞ്ഞു.
അതേസമയം, ആർ എസ് പ്രസന്ന സംവിധാനം ചെയ്ത സിത്താരെ സമീൻ പർ എന്ന ചിത്രമാണ് ആമിർ ഖാന്റേതായി തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Aamir Khan says he rejected the underworld's invitation