ചുരുളി സിനിമ വിവാദം; ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

'തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്ന്' ജോജു ജോർജ് പറഞ്ഞിരുന്നു

ചുരുളി സിനിമ വിവാദത്തിൽ നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഫേസ്ബുക്കിലൂടെ കുറിച്ചു. ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ലിജോ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് ജോജു ജോർജും രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ തന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ്‌ നീക്കം ചെയ്തത്.

ചുരുളി സിനിമയുടെ തെറി പറയുന്ന വേർഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോർജ് വെളിപ്പെടുത്തിയിരുന്നു. പ്രതിഫലം അല്ല വിഷയമെന്നും അതിനേക്കാൾ ഈ സിനിമയിലെ അസഭ്യ പരാമർശങ്ങൾ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കി. ഈ സിനിമയിൽ അഭിനയിക്കരുതായിരുന്നുവെന്ന് മകൾ പറഞ്ഞു. ഈ ഒരു വൈകാരിക ബുദ്ധിമുട്ട് മാത്രമാണ് താൻ പങ്കു വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

Content Highlights: Director Lijo Jose Pellissery withdraws Facebook post against Joju George

To advertise here,contact us