റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘കാന്താര- ചാപ്റ്റർ 1’ നിരന്തരമായി വാർത്തകളിൽ നിറയുകയാണ്. ഒന്നിന് പുറകെ ഒന്നായി സിനിമയെ വിട്ടു പിരിയാതെ ദുരന്തങ്ങൾ പിന്തുടരുകയാണ്. കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞു സിനിമയുടെ ചിത്രീകരണത്തിനിടയിൽ അപകടം ഉണ്ടായിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് അണിയറപ്രവർത്തകർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് ഹൊസനഗര തഹസിൽദാർ.
ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതിരേഖകൾ സമർപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു.
നാഗർ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥർ അപകടം സംബന്ധിച്ച് സിനിമാസംഘത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തഹസിൽദാരുടെ നോട്ടീസിൽ പറയുന്നതായി റിപ്പോട്ടുകൾ ഉണ്ട്. ഇല്ലെങ്കിൽ സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
തുടര്‍ച്ചയായി അപകടങ്ങള്‍ കൊണ്ട് കാന്തര ചാപ്റ്റര്‍ 1 ന്‍റെ ചിത്രീകരണം നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഭാഗമായിരുന്ന മലയാളി മിമിക്രി കലാകാരൻ വിജു വി കെ അന്തരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്‌ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി വിജുവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ തീർത്ഥഹള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
മുന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത് . നേരത്തെ ചിത്രത്തില്‍ ജൂനിയർ ആർട്ടിസ്റ്റായ കോട്ടയം സ്വദേശിയായ എം എഫ് കപിൽ മരിച്ചിരുന്നു. ഒരു സംഘത്തോടൊപ്പം കൊല്ലൂരിലെ സൗപർണിക നദിയിൽ നീന്താൻ പോയ ഇദ്ദേഹം വെള്ളത്തിന്റെ ആഴം അറിയാതെ നദിയിൽ ഇറങ്ങിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടൻ രാകേഷ് പൂജാരിയും ഇതിനിടെ മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ നൃത്തം ചെയ്യുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഈ മരണത്തിന്റെ കാരണവും ഹൃദയാഘാതമായിരുന്നു. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്റെ തുടക്കത്തിൽ, ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ബസ് കൊല്ലൂരിൽ വെച്ച് അപകടത്തില്‍ പെട്ടിരുന്നു.
Content Highlights: Notice to clarify how the accident occurred during the filming of Kantara