മികച്ച സിനിമകളിലൂടെയും പ്രകടനങ്ങളിലൂടെയും തമിഴ് സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച നടനാണ് മണികണ്ഠൻ. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിലും അദ്ദേഹം സുപരിചിതനാണ്. അഭിനയത്തോടൊപ്പം തിരക്കഥ രചനയിലും മണികണ്ഠൻ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും ഭയപ്പെടുന്ന ഒരു കാര്യത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ. ഹൊറർ സിനിമകൾ കാണാൻ തനിക്ക് പേടിയാണെന്നും അന്നബെൽ എന്ന സിനിമ കണ്ടിട്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നും പറയുകയാണ് മണികണ്ഠൻ. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് മണികണ്ഠൻ ഇക്കാര്യം പറഞ്ഞത്.
'ഹൊറർ സിനിമകൾ കാണാൻ എനിക്ക് പേടിയാണ്. അതുകണ്ട് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പോലും എനിക്ക് പറ്റില്ല. രണ്ട് ഹൊറർ സിനിമകളെ ഞാൻ അറിയാതെ ഇതുവരെ തിയേറ്ററിൽ കണ്ടിട്ടുളളൂ. അതിൽ ഒന്ന് അന്നബെൽ ആയിരുന്നു. ആ സിനിമ കണ്ടിട്ട് എനിക്ക് ഉറങ്ങാനായില്ല. ദൂരത്തിൽ ഒരു പൂച്ച ശബ്ദമുണ്ടാക്കിയാൽ പോലും ഞാൻ പേടിക്കും. ഹൊറർ സിനിമകൾ എനിക്ക് സെറ്റ് ആകില്ല. പക്ഷെ ആദ്യമായി ഞാൻ വർക്ക് ചെയ്തത് ഒരു ഹൊറർ സിനിമയിലായിരുന്നു. 'പിസാ 2' എന്ന സിനിമയ്ക്കായി ഞാൻ ഡയലോഗ് എഴുതിയിട്ടുണ്ട്. ഹൊറർ സിനിമകൾ എടുക്കണമെന്നും അതിൽ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട് പക്ഷെ അത് കാണാൻ മാത്രം എനിക്ക് പറ്റില്ല', മണികണ്ഠൻ പറഞ്ഞു.
ഫാമിലി ഡ്രാമ ഴോണറിൽ ഒരുങ്ങിയ 'കുടുംബസ്ഥൻ' ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മണികണ്ഠൻ സിനിമ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് സിനിമ നേടിയത്. എട്ട് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്. മണികണ്ഠനെ കൂടാതെ സാൻവേ മേഘനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമാണ് കുടുംബസ്ഥൻ. പ്രസന്ന ബാലചന്ദ്രനൊപ്പം ചേർന്നാണ് അദ്ദേഹം ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. സിനിമാകരൻ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിച്ചത്. വൈശാഖാണ് ചിത്രത്തിനായി സംഗീതം നല്‍കിയത്. ഗുഡ് നൈറ്റ്, ലവർ എന്നീ സിനിമകൾക്ക് ശേഷം മണികണ്ഠന്റെ തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ് സിനിമയാണ് കുടുംബസ്ഥൻ.
Content Highlights: manikandan talks about his fear of horror films