പഞ്ചാബിഹൗസിലെ രമണനെ പോലെ വീട്ടിൽ നിൽക്കാൻ പറ്റില്ലാലോ, അവർ അങ്ങനെ ഒരു പണി തന്നത് കൊണ്ടാണ് കേസിന് പോയത്; അർജുൻ

'ഇത്രയും കാലം സിനിമയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതൽ ഉണ്ടായത്'

നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഈ അടുത്തിടെയാണ് കോടതി വിധിച്ചിരുന്നത്. സിനിമയിൽ അത്യാവശ്യം മെച്ചപ്പെട്ട നിലയിലേക്ക് എത്തിയപ്പോൾ പോലും വീട്ടിൽ പാകിയ ടൈലുകൾ മാറ്റാൻ അച്ഛൻ അനുവദിച്ചിരുന്നില്ലെന്നും നിയമവഴിയിലൂടെ തന്നെ നീതി ഉറപ്പാക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും പറയുകയാണ് അർജുൻ അശോകൻ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'പലപ്പോഴും അച്ഛന് മുന്നിൽ ഉത്തരം മുട്ടാറുണ്ട്. അച്ഛൻ എന്ന് പറയുമ്പോൾ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളർത്തണ്ടേ. അത്ര ദേഷ്യക്കാരൻ ഒന്നും അല്ല. സിനിമയിൽ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടിൽ നിൽക്കാൻ പറ്റില്ലാലോ. കേസ് പോകാൻ പ്രധാന കാരണം ഞങ്ങളുടെ കയ്യിൽ അത്ര പൈസ ഒന്നുമില്ല. എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തിൽ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ 'അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവൻ തീർന്നത്.

ഇത്രയും കാലം സിനിമയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതൽ ഉണ്ടായത്. അത് റീപേയർ ചെയ്യാൻ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവർ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാൻ പറ്റില്ല വീട്ടിൽ. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാൻ എത്തിയപ്പോഴും അച്ഛൻ സമ്മതിച്ചില്ല അത് മാറ്റാൻ. കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിർബന്ധം ഉണ്ടായിരുന്നു', അർജുൻ അശോകൻ പറഞ്ഞു.

പഞ്ചാബിഹൗസിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് വീട്ടിൽ പാകിയ ടൈൽസുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങിയാതായി ഹരിശ്രീ അശോകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിടവുകളിലൂടെ വെള്ളമുള്‍പ്പടെ ഉപരിതലത്തിലേക്ക് വന്നപ്പോൾ തന്നെ ടൈൽ പതിപ്പിച്ച സ്ഥാപനത്തെ അശോകന്‍ ഇക്കാര്യം അറിയിച്ചെങ്കിലും നിർമാണത്തിലെ തകരാറും ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് വ്യക്തമാക്കി അവർ കൈകഴുകി. തുടർന്ന് ടൈലുകൾ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവർ ഉറപ്പുകള്‍ നൽകിയതല്ലാതെ ടൈലുകൾ മാറ്റിക്കൊടുത്തില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

Also Read:

Entertainment News
'300 കോടി കളക്ഷന്‍ പോലുമില്ലാത്ത നടനെ വെച്ച് 1300 കോടി ബജറ്റിൽ സിനിമ!' ഇത്രയും റിസ്ക് എടുക്കണോ എന്ന് ആരാധകർ

അർജുൻ അശോകൻ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ സ്വഭാവത്തിൽ കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ അശോകനും അപർണ ദാസും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Arjun Ashokan talks about Punjabi House case

To advertise here,contact us