ഇന്ന് ഓഹരി വിപണി തുറന്നപ്പോൾ തന്നെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ വൻതോതിൽ ഇടിഞ്ഞു. ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ 15-20 ശതമാനത്തോളം താഴേക്ക് പോയി.ഹരിയാന സർക്കാരിന്റെ പണം കൈകാര്യം ചെയ്തിരുന്ന ചണ്ഡിഗഡിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശാഖയിൽ ഏകദേശം 590 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി.
ബാങ്കിലെ ചില ജീവനക്കാർ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം. 590 കോടിയുടെ ക്രമക്കേട് നടന്നത് ഐഡിഎഫ്സി ചണ്ഡിഗഡ് ശാഖയിലാണ്. എന്നാൽ, സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിൽ ഹരിയാന സർക്കാർ ഐഡിഎഫ്സിയോടൊപ്പം എയു സ്മോൾ ഫിനാൻസ് ബാങ്കിനെതിരെയും നടപടിയെടുത്തു. ഇത് വിപണിയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി.
നിലവിൽ ഈ ബാങ്കിലുള്ള എല്ലാ സർക്കാർ അക്കൗണ്ടുകളും ഉടൻ ക്ലോസ് ചെയ്യാനും പണം മറ്റ് പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റാനും ഹരിയാന സർക്കാർ ഉത്തരവിട്ടു. ഇത് ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളേയും, നിക്ഷേപത്തെയും ബാധിക്കുമെന്ന പേടിയാണ് ഓഹരി വില ഇടിയാൻ കാരണമായത്.
ഈ രണ്ട് ബാങ്കുകളെയും സർക്കാർ തങ്ങളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ഇനി മുതൽ സർക്കാരിന്റെ ഒരു ഇടപാടും ഈ ബാങ്കുകൾ വഴി നടക്കില്ല. ഈ ബാങ്കുകളിൽ നിലവിൽ സർക്കാരിനുള്ള എല്ലാ അക്കൗണ്ടുകളും ഉടൻ പൂട്ടാനും പണം മറ്റ് ബാങ്കുകളിലേക്ക് മാറ്റാനും ഉത്തരവിട്ടു.
നിക്ഷേപകർക്ക് ഭയം
പണം നഷ്ടപ്പെട്ടത് ഐഡിഎഫ്‌സി ബാങ്കിൽ നിന്നാണെങ്കിലും, ആ പണം കൈമാറ്റം ചെയ്യപ്പെട്ടത് എയു സ്മോൾ ഫിനാൻസ് ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പണമിടപാടിൽ അസ്വാഭാവികത തോന്നിയതിനാലാണ് എയു ബാങ്കിനെയും സർക്കാർ പാനലിൽ നിന്ന് ഒഴിവാക്കിയത്. ഇത് എയു ബാങ്കിന്റെ ഓഹരികളെയും ബാധിച്ചു.ബാങ്കുകൾക്ക് സർക്കാർ നിക്ഷേപങ്ങൾ വലിയൊരു വരുമാന മാർഗ്ഗമാണ്.
ഇത് പെട്ടെന്ന് നഷ്ടപ്പെടുന്നത് ബാങ്കിന്റെ ലാഭത്തെയും ഭാവി ബിസിനസ്സിനെയും ബാധിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. കൂടാതെ, ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഇത്ര മോശമാണോ എന്ന പേടിയിലാണ് ആളുകൾ ഓഹരികൾ വിറ്റഴിച്ചത്.
"ഇന്ന് സർക്കാരിന്റെ പണമാണെങ്കിൽ നാളെ നമ്മുടെ പണത്തിന് എന്ത് സംഭവിക്കും?" എന്ന ആശങ്ക വിപണിയിൽ പടർന്നു.ബാങ്കിംഗ് എന്നാൽ വിശ്വാസം ആണ്. ആ വിശ്വാസത്തിന് പോറലേറ്റതാണ് ഇന്ന് ഓഹരി വിലകൾ ഇടിയാൻ കാരണം. ഐഡിഎഫ്‌സി ബാങ്ക് ഏകദേശം 20% വും എയു ബാങ്ക് 7-10% വും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ബാങ്കുകൾ ന്യായീകരിക്കുന്നു
"ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തു, പോലീസിൽ പരാതി നൽകി. സാധാരണക്കാരുടെ പണം സുരക്ഷിതമാണ്" എന്നാണ് ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ പ്രതികരണം. "ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും" എന്ന് എ യു സ്‌മോൾ ഫിനാൻസ് ബാങ്ക് പറയുന്നു.ചുരുക്കത്തിൽ പറഞ്ഞാൽ, സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് ഈ രണ്ട് ബാങ്കുകൾക്കും ഇന്ന് വിനയായത്. ഈ പ്രതിസന്ധി മറികടക്കാൻ ഈ ബാങ്കുകൾക്ക് ഇനിയുള്ള ദിവസങ്ങളിൽ 'വലിയ വില' കൊടുക്കേണ്ടി വരും.
Content Highlights :IDFC First Bank fraud: How a Rs 590 crore hit erased Rs 14,000 crore in investor wealth