വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു

തൃശൂര്‍: വെടിക്കെട്ട് പുര അപകടത്തില്‍ കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ ഗൗരി (74) മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരി. പരേതനായ മോഹനനാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടക്കും.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14ആയി ഉയര്‍ന്നു.

പതിമൂന്നുപേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

Content Highlights: Thrissur firework tragedy missing person's mother died

To advertise here,contact us