വൈറല്‍ താരത്തിൻ്റെ വിവാഹം; സിപിഐഎം നേതാക്കള്‍ക്ക് എതിരെ പരാതി

കുന്നംകുളം പൊലീസിലാണ് പരാതി നൽകിയത്

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്ക് എതിരെ പൊലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി‌ ശിവൻകുട്ടി, എ എ റഹീം എം പി എന്നിവർക്ക് എതിരെയാണ് പരാതി.

യൂത്ത് കോൺഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നൽകിയത്. കുന്നംകുളം പൊലീസിലാണ് പരാതി നൽകിയത്. പോക്സോ , ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടിൽ ഈ പെൺക്കുട്ടിയെ അനധികൃതമായി താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.

അതേസമയം വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയിട്ടില്ലെന്നാണ് സിപിഐഎം വാദം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് എന്‍സിഎസ്ടി റിപ്പോര്‍ട്ട്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ദില്ലിയില്‍ ഹാജരാകാന്‍ എന്‍സിഎസ്ടി നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 22-ന് ഹാജരാകണം.

Content Highlight : Police complaint filed against CPM leaders who conspired to arrange the wedding of a Kumbh Mela viral star.

To advertise here,contact us