'ആശമാരും ഹര്‍ഷിനയും പ്രചാരണത്തിനെത്തിയത് രാഷ്ട്രീയ ഗൂഢാലോചന'; വീണാ ജോര്‍ജ് റിപ്പോര്‍ട്ടറിനോട്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ലെന്നും വീണാ ജോർജ്

പത്തനംതിട്ട: ആശമാരും കെ കെ ഹര്‍ഷിനയും പ്രചാരണത്തിനെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജ്. കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. താന്‍ ഇവിടെ ജനിച്ച്, പഠിച്ച് വളര്‍ന്ന ആളാണ്. ഇതിന് പിന്നാലെ രാഷ്ട്രീയ ഗൂഢാലോചന അവരുടെ വരവോടെ ക്ലിയറായെന്നും വീണാ ജോര്‍ജ് റിപ്പോർട്ടറിനോട് പറഞ്ഞു.

കേരളത്തിലെ ആശുപത്രി സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പട്ട കണക്കുകളില്‍ മരുന്ന് കമ്പനികളില്‍ നിന്ന് കോണ്‍ഗ്രസ് പണം വാങ്ങിയതായി പറയുന്നുണ്ട്. ഇതില്‍ നിന്ന് ഗൂഢാലോചന വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.

കെ സുധാകരനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ല. 2016ലും 2021ലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. ആര് വന്നാലും ഭയമില്ല. ആറന്മുളയില്‍ മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിക്കും. എല്‍ഡിഎഫ് മുന്നോട്ടുവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ആറന്മുളയിലെ വികസനം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് പരാജയഭീതികൊണ്ട് പലതും കാണിക്കുകയാണ്. അവര്‍ തോല്‍വി സമ്മതിച്ച നിലയിലാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Kerala minister Veena George stated that the campaign visit by asha workers and Harshina was a result of a political conspiracy

To advertise here,contact us