'പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയത് എന്ന് ആലോചിക്കണം'; വെള്ളാപ്പള്ളി നടേശനെതിരെ എം എ ബേബി

വെളളാപ്പളളി നടേശനെ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറ്റിയത് അംഗീകാരം കൊടുക്കലല്ലെന്നും എം എ ബേബി

മലപ്പുറം: എസ്എന്‍ഡിപി യോഗം മുന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടത്തിയത് എന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് എം എ ബേബി പറഞ്ഞു. അക്കാര്യത്തില്‍ സിപിഐഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണ്.

വെളളാപ്പളളി നടേശനെ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറ്റിയത് അംഗീകാരം കൊടുക്കലല്ല. അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും എം എ ബേബി വ്യക്തമാക്കി.

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദത്തിലും എം എ ബേബി പ്രതികരിച്ചു. വിഷയത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.

മുസ്‌ലിം ലീഗില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്നും നൂര്‍ബിന റഷീദ് രാജിവെച്ചത് ലീഗില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്- ബിജെപി ഡീലുണ്ടെന്നും എം എ ബേബി ആരോപിച്ചു.

'കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ഉണ്ടായിരുന്നു. തൃശ്ശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ അത് കണ്ടതാണ്. കൊല്ലത്തും തിരുവനന്തപുരത്തും എല്ലാം സമാന നീക്കങ്ങളുണ്ടായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നും ബിജെപി ജയിച്ചതും അങ്ങനെയാണ്' എം എ ബേബി പറഞ്ഞു.

മതമാണ് മതമാണ് പ്രശ്‌നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടെന്നും അങ്ങനെയൊക്കെ ഈ നാട്ടില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എസ്ഡിപിഐയുടെ പല പ്രവര്‍ത്തനങ്ങളും ആര്‍എസ്എസിന്റെ അജണ്ടകള്‍ക്ക് ന്യായീകരണമാകുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി അതിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസിന് സഹായകമാകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എസ്ഡിപിഐയുമായി എല്‍ഡിഎഫ് ഒരു തരത്തിലുളള ചര്‍ച്ചയോ നീക്കുപോക്കോ നടത്തിയിട്ടില്ല' എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlights: 'The Chief Minister's putting Vellapalli in the car was not an endorsement, it was a coincidence': MA Baby

To advertise here,contact us