ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ സെപ്തംബറിൽ ഇന്ത്യയിലെത്തും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സെപ്തംബർ 12,13 തീയതികളിലാണ് സന്ദർശനം. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധവുമായ സഹകരണം ശക്തമാകുന്നതിന് ഇടയിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്.
ഇതോടെ ഒരു വർഷത്തിനുള്ളിൽ പുടിന്റെ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാകും ഇത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തമാകുന്നതിന്റെ വ്യക്തമായ അടയാളമാണിതെന്നാണ് വിലയിരുത്തൽ.
2025 ഡിസംബറിൽ 23ന് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ എത്തിയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നീണ്ട ചർച്ചകളും നടത്തിയിരുന്നു. പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.
റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ സന്ദർശനമായിരുന്നു 2025ലേത്. അതിന് മുമ്പ് 2021ലായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. ആഗോള സുരക്ഷാ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി ആരംഭിക്കുന്നത്. ഇതിന് പുറമേ സാമ്പത്തികമായ സഹകരണം, ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തുക എന്നിവയും ചർച്ചയാവും.
Content Highlights: Russian President Vladimir Putin is set to visit India for the upcoming BRICS summit.