അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, യുദ്ധമാണ് ആഗ്രഹമെങ്കില്‍ അതിനും; നയം വ്യക്തമാക്കി ഇറാന്‍

ഉപരോധം നീക്കിയാല്‍ ഇസ്‌ലാമാബാദിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍. പുതിയ ചര്‍ച്ചയ്ക്ക് മുമ്പ് അമേരിക്ക വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കണമെന്ന് ഇറാന്‍ അംബാസഡര്‍ ആമിര്‍ സയ്യിദ് ഇരവാണി പറഞ്ഞു. ഉപരോധം നീക്കിയാല്‍ ഇസ്‌ലാമാബാദിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഏത് സാഹചര്യം നേരിടാനും ഇറാന്‍ തയ്യാറാണ്. സൈനിക ആക്രമണത്തിന്റെ തുടക്കക്കാര്‍ ഞങ്ങളല്ല. ഒരു രാഷ്ട്രീയ പരിഹാരത്തിന് അവര്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്. യുദ്ധമാണ് അവര്‍ നോക്കുന്നതെങ്കില്‍ ഇറാന്‍ അതിനും തയ്യാര്‍', ആമിര്‍ സയ്യിദ് ഇരവാണി പറഞ്ഞു. അമേരിക്ക പിടിച്ചെടുത്ത ടൗസ്‌ക കപ്പല്‍ വിട്ടയക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

ഇറാന്‍ അംബാസഡര്‍ യുഎന്‍ സെക്രട്ടറി ജനലറിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കപ്പലിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമെന്ന് ഇറാന്‍ അറിയിച്ചു. അതേസമയം ഹോര്‍മുസില്‍ കപ്പലിന് നേരെ ഐആര്‍ജിസി വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഒമാന്‍ തീരത്തിനടുത്താണ് വെടിവെപ്പുണ്ടായത്. ഏത് രാജ്യത്തിന്റെ കപ്പലിന് വെടിയേറ്റതെന്ന് വ്യക്തമായിട്ടില്ല.

ഇറാനെതിരായ യുദ്ധത്തില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഐആര്‍ജിസി കപ്പലിന് നേരെ വെടിവെച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നാണ് ട്രംപ് പറയുന്നത്.

Content Highlights: Iran says it is ready for talks if US lifts sanctions

To advertise here,contact us