ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തർ കരാർ ലംഘിച്ച് കൊണ്ടാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തിയത്. മുഹമ്മദ് വിഷാ ഉൾപ്പെടെ അൽ ജസീറയുടെ പന്ത്രണ്ട് മാധ്യമ പ്രവർത്തകർ ഇതിനകം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 262 മാധ്യമ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലുള്ള സമയത്താണ് ഇസ്രയേലിൻ്റെ ആക്രമണങ്ങൾ.
ഇന്നലെയാണ് പാകിസ്താൻ്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തർ കരാറിന് ധാരണയായത്. ഇറാൻ, ഗാസ, ലബനൻ തുടങ്ങിയ സംഘർഷ മേഖലകളിൽ ഇസ്രയേലും അമേരിക്കയും നടത്തി വരുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാണ് കരാർ. ഗാസയിലെയും ലബനനിലെയും വെടിനിർത്തൽ ഇറാൻ്റെ പ്രത്യേക നിബന്ധനയായിരുന്നു. അമേരിക്ക ഇത് അംഗീകരിച്ചാണ് ധാരണയിൽ എത്തിയത്. എന്നാൽ ഇസ്രയേൽ കരാർ ലംഘിച്ച് ആക്രമണം തുടരുകയാണ്.
യുഎസും ഇറാനും തീരുമാനിച്ച വെടിനിർത്തൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചിരുന്നു. പക്ഷെ ലബനനെതിരായ ആക്രമണം തുടരുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇത് വെടിനിർത്തിലിന് വിരുദ്ധമായ തീരുമാനമാണെന്നറിയിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. വെടിനിർത്തൽ വന്നതിനാൽ നിലവിൽ പശ്ചിമേഷ്യൻ മേഖല ശാന്തമാണ്. അതേസമയം ഗാസയിലും ലബനനിലും ആക്രമണം തുടരുന്ന അവസ്ഥയാണ്. ഇതിനെതിരെ പ്രതികരിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ കരാർ ലംഘിച്ചെന്നാണ് ഇറാൻ പ്രതികരിച്ചത്. വെടിനിർത്തലിനിടയിൽ ലബനനെ ആക്രമിച്ച ഇസ്രയേലിനെ അപലപ്പിച്ച് സിറിയയും പ്രതികരിച്ചിരുന്നു.
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 254 പേരാണ് ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതോടെ പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അനിശ്ചിതത്വത്തിലായി.
Content Highlights: Al Jazeera journalist killed in Israeli attack in Gaza aimd ceasefire