കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ബെയ്‌ലുകൾ തട്ടിത്തെറിപ്പിച്ചതിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. താരത്തിന്റെ മോശം ഫോമിനെതിരെയും ക്യാപ്റ്റിൻസിക്കെതിരെയും രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ ശിക്ഷ നടപടിയും വന്നിരിക്കുന്നത്.
കൊൽക്കത്തയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിനിടെ പത്താം ഓവറിലായിരുന്നു രോക്ഷാകുലനായി ഹർദിക് ബെയ്‌ലുകൾ തട്ടിത്തെറിപ്പിച്ച സംഭവം അരങ്ങേറിയത്. മൈതാനത്തെ സാധനങ്ങളോ സംവിധാനങ്ങളോ മറ്റ് കായിക ഉപകരണങ്ങളോ ദുരുപയോഗം ചെയ്യരുതെന്ന് പെരുമാറ്റചേട്ടൻ ഉള്ളതാണ്. ആ പെരുമാറ്റചട്ടത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 2.2 പ്രകാരമാണ് ഇപ്പോൾ എംഐനായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
മത്സരത്തിൽ ടീം ബാറ്റിങ്ങിൽ വരുത്തിയ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്ന് മത്സരശേഷം ഹാർദിക് പാണ്ഡ്യ പ്രതികരിച്ചിരുന്നു. പവർപ്ലേയിൽ തന്നെ കൂടുതൽ വിക്കറ്റുകൾ നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി മാറി. അതേസമയം, 'ഞാനും തിലാകും കുറച്ച് നേരം കൂടി ക്രീസിൽ തുടരുകയും നല്ലൊരു പാർട്ണർഷിപ്പ് കെട്ടിപ്പടുക്കുകയും ചെയ്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായിരുന്നേനെ', ഹാർദിക് കൂട്ടിച്ചേർത്തു. ഈ സീസണിൽ മുംബൈ ഫീൽഡിങ്ങിൽ വരുത്തിയ പോരായ്മകളിലും ഹാർദിക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Content highlight: MI captain Hardik Pandya fined