പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചത് വിലയിൽ പ്രതിഫലിക്കില്ല. പെട്രോൾ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപ ആയും ഡീസൽ 10 ൽ നിന്ന് 3 രൂപയായുമാണ് കുറച്ചത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിനും പൂർണ്ണ ഇളവ് ലഭിച്ചു. ഇത് കേട്ട ഉടനെ, വില കുറഞ്ഞു എന്നാൽ നമുക്ക് ലഭിക്കുന്ന പെട്രോൾ, ഡീസൽ വിലകളിൽ കുറവ് ഉണ്ടാകില്ല.
കേന്ദ്ര സർക്കാർ ഇന്ധന നികുതിയിൽ വരുത്തിയ ഈ മാറ്റം പെട്ടെന്ന് കേൾക്കുമ്പോൾ സാധാരണക്കാർക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം. സർക്കാർ നികുതി കുറച്ചിട്ടും എന്തുകൊണ്ടാണ് പമ്പുകളിൽ വില കുറയാത്തത്? ഈ നികുതി കുറയ്ക്കൽ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ചില്ലറ വിൽപ്പന നികുതിയല്ല. പകരം എണ്ണക്കമ്പനികൾക്ക് മേൽ ചുമത്തിയിരുന്ന അധിക എക്സൈസ് തീരുവയിലാണ് വരുത്തിയിരിക്കുന്ന മാറ്റം.
കയറ്റുമതി നിയന്ത്രണം
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോൾ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന അമിത ലാഭത്തിന്മേൽ സർക്കാർ ചുമത്തുന്ന നികുതിയാണിത്. ആഗോള വിപണിയിലെ വിലവ്യതിയാനത്തിന് അനുസരിച്ചാണ് സർക്കാർ ഇപ്പോൾ ഈ നികുതി കുറച്ചിരിക്കുന്നത്. ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഇന്ധനം വിദേശത്തേക്ക് കയറ്റുമതി ചെയ്ത് വലിയ ലാഭമുണ്ടാക്കുന്നത് തടയാനും, ആ ഇന്ധനം ഇന്ത്യയിൽ തന്നെ ലഭ്യമാക്കാനുമാണ് കയറ്റുമതി തീരുവ നിശ്ചയിച്ചിരിക്കുന്നത്.
നഷ്ടം നികത്തൽ
കഴിഞ്ഞ കുറച്ചു കാലമായി രാജ്യാന്തര വിപണിയിൽ എണ്ണവില കൂടിയപ്പോഴും ഇന്ത്യയിൽ വില വർധിപ്പിക്കാതെ കമ്പനികൾ പിടിച്ചുനിന്നിരുന്നു. ആ നഷ്ടം നികത്താൻ ഈ നികുതിയിളവ് കമ്പനികളെ സഹായിക്കും. ഇന്ത്യയിൽ പെട്രോളിയം, എൽപിജി എന്നിവയുടെ സ്റ്റോക്ക് സുരക്ഷിതമാണ്. നിലവിൽ വിലയിൽ മാറ്റം വരുത്തി വിപണിയിൽ അനാവശ്യ തിരക്കോ പരിഭ്രാന്തിയോ ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.
വിപണിയിലെ വിലയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം എണ്ണ കമ്പനികളെ പിന്തുണച്ച് വിപണിയിൽ സ്ഥിരത വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതൊരു "ബിസിനസ് ലെവൽ" നികുതി പരിഷ്കാരമാണ്. ഇത് എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് നികുതി കുറച്ചാലും, പെട്രോൾ, ഡീസൽ വിലകൾ കുറയാത്തത് .
Content Highlights : Petrol, diesel excise duty cut by Rs 10, but here’s why it may not be good news for you