ചൈനീസ് കുത്തകയ്ക്ക് പൂട്ടിടാൻ ഇന്ത്യയും അമേരിക്കയും, എന്താണ് 'പാക്സ് സിലിക്ക' സഖ്യം?

ഈ സഖ്യം ചൈനയ്ക്കെതിരെ ഉള്ളതാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും, അമേരിക്ക അത് പരസ്യമായി സമ്മതിക്കുന്നില്ല

1 min read|24 Feb 2026, 04:15 pm

ഭാവിയിലെ സാങ്കേതിക വിദ്യ നിയന്ത്രിക്കാൻ പോകുന്ന 'പാക്സ് സിലിക്ക' സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ചേർന്നു. ഫെബ്രുവരി 20നു ആണ് ഇന്ത്യ ഈ നിർണ്ണായക കരാറിൽ ഒപ്പിട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ സഖ്യത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കടക്കം ഇതോടെ അറുതിയായി.മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ലോകശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിലെ ഏറ്റവും വലിയ ചുവടുവെപ്പാണ് 'പാക്സ് സിലിക്ക' സഖ്യം. ഇന്ത്യ ഇതിൽ ഔദ്യോഗികമായി അംഗമായതോടെ, അത്യാധുനിക സാങ്കേതിക വിദ്യയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകും.

എന്താണ് ഈ 'പാക്സ് സിലിക്ക'?

ഒരു ബിരിയാണി ഉണ്ടാക്കാൻ അരിയും മസാലയും വേണ്ടതുപോലെ, ഒരു മൊബൈൽ ചിപ്പോ കാർ ബാറ്ററിയോ ഉണ്ടാക്കാൻ 'റെയർ എർത്ത്' ധാതുക്കൾ വേണം. നിലവിൽ ഈ 'മസാല'യുടെ (അസംസ്കൃത വസ്തുക്കളുടെ) കുത്തക ചൈനയുടെ കയ്യിലാണ്. ഈ കുത്തക അവസാനിപ്പിക്കാനും സുരക്ഷിതമായ ഒരു വിതരണ ശൃംഖല ഉണ്ടാക്കാനുമായി അമേരിക്ക രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയാണ് 'പാക്സ് സിലിക്ക'.ഇന്ത്യയിൽ കൂടുതൽ ചിപ്പ് ഫാക്ടറികൾ വരാൻ ഇത് വഴിയൊരുക്കും.ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയാനും നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകാനും ഇത് സഹായിക്കും.

ഇന്ത്യക്ക് എന്ത് കിട്ടും?

ഇന്ത്യ ഒരു ആഗോള ചിപ്പ് നിർമ്മാണ കേന്ദ്രമായി മാറിയാൽ, വിദേശത്തുനിന്ന് ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാം. ഇത് ഭാവിയിൽ ലാപ്ടോപ്പുകൾ, ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വില കുറയാൻ കാരണമാകും. ഇന്ത്യയെ ഒരു ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭിക്കാൻ ഈ സഖ്യം സഹായിക്കും.നിലവിൽ ഇത്തരം സാങ്കേതിക വിദ്യകൾക്കായി നമ്മൾ ചൈനയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. ആ നില മാറ്റി മറ്റ് രാജ്യങ്ങളുമായി ചേർന്ന് സ്വന്തമായി ഒരു വഴി കണ്ടെത്താൻ ഇന്ത്യക്ക് കഴിയും. ലോകത്തെ ഏറ്റവും വലിയ ശക്തികൾക്കൊപ്പം ഇന്ത്യയും ഈ സഖ്യത്തിൽ ചേരുന്നത് രാജ്യത്തിന്റെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കയുടെ നിലപാട്

ഈ സഖ്യം ചൈനയ്ക്കെതിരെ ഉള്ളതാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും, അമേരിക്ക അത് പരസ്യമായി സമ്മതിക്കുന്നില്ല. ആഗോള വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഈ നീക്കം എന്നാണ് യുഎസിന്റെ ഔദ്യോഗിക വിശദീകരണം. എങ്കിലും, ടെക് ലോകത്തെ ചൈനീസ് കടന്നുകയറ്റത്തിന് തടയിടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തമാണ്.

ചുരുക്കത്തിൽ ഭാവിയിൽ ലോകം ഭരിക്കാൻ പോകുന്നത് ഡാറ്റയും ചിപ്പുകളുമാണ്. അവയ്ക്ക് വേണ്ട ചേരുവകൾ ചൈനയുടെ കയ്യിൽ മാത്രം ഒതുങ്ങാതെ നോക്കാനുള്ള ലോകരാജ്യങ്ങളുടെ വലിയൊരു നീക്കത്തിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയും മാറിയിരിക്കുന്നു.ഭാവിയിലെ ലോകം നിയന്ത്രിക്കുന്നത് മരുന്നുകളോ എണ്ണയോ മാത്രമല്ല, പകരം മൈക്രോ ചിപ്പുകളും കൃത്രിമ ബുദ്ധിയുമായിരിക്കും . ഇവ നിർമ്മിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിൽ ഒരു രാജ്യവും നമ്മളെ വിരട്ടാൻ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇപ്പോൾ മറ്റു രാജ്യങ്ങളുമായി കൈകോർത്തിരിക്കുന്നത്.

ഈ സഖ്യത്തിൽ ചേർന്നതോടെ ഇന്ത്യയുടെ സ്ഥാനം ലോകത്തിന്റെ നെറുകയിലായി. ചൈനയുടെ കുത്തക തകർക്കാനും, നമ്മുടെ നാട്ടിൽ തന്നെ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കാനും ഇത് വഴിയൊരുക്കും. ചുരുക്കത്തിൽ, ലോകത്തെ വമ്പൻ സാങ്കേതിക ശക്തികൾക്കൊപ്പം ഇന്ത്യയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു പുതിയ കാലഘട്ടത്തിനാണ് ഇവിടെ തുടക്കമായിരിക്കുന്നത്.

Content Highlights: India and the United States Move to Counter Chinese Dominance; What is the ‘Pax Silica’ Alliance?

To advertise here,contact us