മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെയും വീഴ്ത്തി രാജസ്ഥാൻ റോയൽസ് കുതിക്കുകയാണ്. സീസണിൽ ആറ് മത്സരങ്ങൾ കളിച്ച രാജസ്ഥാൻ അഞ്ചിലും വിജയിച്ചു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന പന്തിലാണ് സഞ്ജുവും കൂട്ടരും പരാജയപ്പെട്ടത്. ഈ മത്സരത്തിൽ തോൽവിക്ക് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഉൾപ്പടെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഒരൊറ്റ മത്സരത്തിനുള്ളിൽ സഞ്ജുവിലെ നായകൻ മടങ്ങിയെത്തി. പഞ്ചാബിനെതിരായ മത്സരത്തിൽ സൂപ്പർ സാംസണെയാണ് കളത്തിൽ കണ്ടത്.
ജോസ് ബട്ലർ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ്മ, നന്ദ്ര ബർഗർ തുടങ്ങിയവർ ഇല്ലാതെയാണ് രാജസ്ഥാൻ കളത്തിലെത്തിയത്. എന്നിട്ടും പഞ്ചാബ് ബാറ്റർമാരെ വരിഞ്ഞുമുറുക്കാൻ രാജസ്ഥാൻ കഴിഞ്ഞു. കേശവ് മഹാരാജിനെ ഒരു ബൗണ്ടറി നേടാൻ പഞ്ചാബ് ബൗളർമാർ പാടുപെട്ടു. എട്ടിന് 147 എന്ന മാന്യമായ സ്കോറിലേക്ക് എത്താൻ മാത്രമാണ് പഞ്ചാബിന് കഴിഞ്ഞത്.
ഫീൽഡിംഗിൽ അവിശ്വസനീയ പ്രകടനം സഞ്ജു പുറത്തെടുത്തു. കുൽദീപ് സെന്നിന്റെ പന്തിൽ ലയാം ലിവിങ്സ്റ്റോണിന്റെ ക്യാച്ചെടുക്കാൻ സഞ്ജു ഒരു തകർപ്പൻ ശ്രമം നടത്തി. എന്നാൽ വലതുവശത്തേയ്ക്ക് നടത്തിയ ഡൈവിൽ കൈയ്യിൽ തട്ടി ആ ക്യാച്ച് നഷ്ടമായി. എങ്കിലും അത്രമേൽ കഠിനമായ ആ ശ്രമം അഭിനന്ദനം അർഹിക്കുന്നതാണ്.
ലിവിങ്സ്റ്റോണിനെ പുറത്താക്കാൻ സഞ്ജു നടത്തിയ റൺഔട്ട് ശ്രമം ധോണിയെ ഓർമ്മിപ്പിച്ചു. ബാറ്റിംഗിൽ 14 പന്തിൽ 18 റൺസ് മാത്രമാണ് മലയാളി താരം നേടിയത്. എങ്കിലും ജയ്സ്വാളും കോട്യാനും താരതമ്യേന പതിഞ്ഞ തുടക്കം നൽകിയപ്പോൾ സഞ്ജു മത്സരം വേഗത്തിലാക്കാൻ ശ്രമിച്ചു. സീസണിൽ റൺവേട്ടയിൽ വിരാട് കോഹ്‌ലിയ്ക്കും റിയാൻ പരാഗിനും താഴെ മൂന്നാമനാണ് സഞ്ജു. ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ ഒരു താരത്തിന് കഴിയില്ല. ട്വന്റി 20 ലോകകപ്പിൽ മാത്രമല്ല ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിന് ബിസിസിഐ അവസരം നൽകേണ്ടതുണ്ട്.