കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. എട്ട് വിക്കറ്റിന്റെ വമ്പൻ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ലഖ്നൗവിന് വിജയിക്കാൻ 15.4 ഓവറും രണ്ട് വിക്കറ്റും മാത്രമെ വേണ്ടിവന്നുള്ളു.
നേരത്തെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ലഖ്നൗവിന് മികച്ച സ്കോറിലേക്ക് എത്താൻ കഴിയാതിരുന്നത്. കെ എൽ രാഹുൽ 39, ആയുഷ് ബദോനി 29, നിക്കോളാസ് പൂരൻ 45 എന്നിവർ നന്നായി കളിച്ചെങ്കിലും മികച്ച സ്കോറിലേക്ക് എത്തിയില്ല. മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക് കൊൽക്കത്തയ്ക്കായി തിളങ്ങി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യവേ കൊൽക്കത്തയുടെ ആദ്യ രണ്ട് വിക്കറ്റുകൾ വേഗത്തിൽ വീണു. സുനിൽ നരേയ്ൻ ആറും അംഗ്ക്രിഷ് രഘുവംശി ഏഴും റൺസെടുത്ത് പുറത്തായി. എന്നാൽ ഫിൽ സാൾട്ടിനൊപ്പം കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ഒന്നിച്ചതോടെ കൊൽക്കത്ത അനായാസം മുന്നോട്ട് നീങ്ങി.
ഫിൽ സാൾട്ട് 89 റൺസുമായും ശ്രേയസ് 38 റൺസുമായും പുറത്താകാതെ നിന്നു. 47 പന്തിൽ 14 ഫോറും മൂന്ന് സിക്സും സഹിതമാണ് ഫിൽ സാൾട്ടിന്റെ ഇന്നിംഗ്സ്. അഞ്ച് മത്സരങ്ങളിൽ നാല് ജയവുമായി കൊൽക്കത്ത പോയിന്റ് ടേബിളിൽ രണ്ടാമത് തുടരും.