തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ സുപ്രധാന താരമാണ്. എന്നാൽ ഒരു സമയത്ത് തെലുങ്ക് ഇൻഡസ്ട്രി തന്നെ വിടാൻ താരം തീരുമാനിച്ചിരുന്നു. മൃണാൾ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ദുൽഖർ സൽമാനൊപ്പം 'സീതാ രാമം' എന്ന വിജയ ചിത്രത്തിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിൽ പ്രവർത്തിക്കുന്നത് തനിക്ക് ബുദ്ധിമുട്ട് നൽകിയിരുന്നുവെന്ന് ദുൽഖറിനോട് പറഞ്ഞിരുന്നതായി മൃണാൾ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഹിന്ദിയും മറാഠിയും എനിക്ക് ഇഷ്ടപ്പെട്ട ഭാഷകളായിരുന്നതിനാൽ തെലുങ്ക് അറിയാത്തത് എന്തോ വൈകല്യം പോലെയാണ് തോന്നിയത്. സംഭാഷണം എന്താണെന്ന് മനസിലാക്കാൻ എന്റെ ഭാഷയിലേക്ക് ഞാൻ വിവർത്തനം ചെയ്തു നോക്കി. പക്ഷേ ഭാഷയിൽ ചുണ്ടുകൾ സമന്വയിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി, മൃണാൾ പറഞ്ഞു.
സിനിമ ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കരഞ്ഞു പോയ നിമിഷങ്ങളും പക്ഷേ ഓരോ തുള്ളി കണ്ണുനീരും എനിക്ക് പിന്നീട് പ്രശംസകളായി മാറി. സീതാ രാമം എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇനി ഈ ഭാഷയിൽ സിനിമ ചെയ്യില്ലെന്നും ഇത് എന്റെ അവസാനത്തെ തെലുങ്ക് സിനിമയാണെന്നും കശ്മീരിലെ ഷൂട്ടിനിടയിൽ ദുൽഖറിനോട് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'നമുക്ക് കാണാം' എന്നായിരുന്നു. ഇന്ന് തമിഴിലേക്കോ കന്നഡയിലേക്കോ സിനിമകളെടുക്കുന്നതിന്റെ കാരണം അദ്ദേഹം അന്നെനിക്ക് നൽകിയ ആത്മവിശ്വാസം ഒന്നുകൊണ്ടാണ്, മൃണാൾ കൂട്ടിച്ചേർത്തു.