തിരുവനന്തപുരം: ഏഴു രാപ്പകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകള്‍ക്കാണ് അനന്തപുരിയിൽ തിരശ്ശീല വീണു. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 172 ചിത്രങ്ങളാണ് ഇരുപത്തി എട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് ആയിരുന്നു മുഖ്യാതിഥി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം സ്വന്തമാക്കി റ്യൂസുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ഈവില്‍ ഡസ് നോട്ട് എക്‌സിസ്റ്റ്'. 'സൺഡേ' സിനിമയുടെ സംവിധായകൻ ഷോകിർ കോളികോവിനാണ് മികച്ച സംവിധായകനുള്ള രജത ചകോരം നൽകി ആദരിച്ചത്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം മലയാള ചിത്രം 'തടവ്' സംവിധാനം ചെയ്ത ഫാസിൽ റസാഖിന് ലഭിച്ചു.
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം 'സൺഡേ'യ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് ആനന്ദി ഏകർഷി സംവിധാനം ചെയ്ത 'ആട്ട'ത്തിന് ലഭിച്ചു. മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്‌കാരം 'കെര്‍വാള്‍' ഒരുക്കിയ ഉത്തം കമാട്ടി നേടി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം 'ബി 32 മുതല്‍ 44 വരെ' എന്ന ചിത്രത്തിന്റെ സംവിധായക ശ്രുതി ശരണ്യത്തിനാണ്. മികച്ച അന്താരാഷ്ട്ര ചിത്രമായി 'പ്രിന്‍സണ്‍ ഇന്‍ ദ ആന്‍ഡസ്' തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിയെ വേദി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നൽകി ആദരിച്ചു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയുമാണ് സമ്മാന തുക.