തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഭിന്നത നിലനിൽക്കെ രഞ്ജിത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങളാണ് അക്കാദമിയിൽ ഇപ്പോഴുള്ളത്. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ കാര്യമില്ലെന്നും രഞ്ജിത്ത് ചലച്ചിത്രമേള ഫലപ്രദമായി സംഘടിപ്പിച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്. ചെയര്‍മാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന പറഞ്ഞു. അക്കാദമി വരിക്കാശേരി മനയല്ല, ചെയര്‍മാനെ മാറ്റണമെന്നും അല്ലെങ്കില്‍ അദ്ദേഹം തിരുത്തണെന്നുമാണ് അംഗങ്ങളുടെ ആവശ്യം.
ഐഎഫ്എഫ്കെയ്ക്കിടെ ചലച്ചിത്ര അക്കാദമിയിലെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ ഏകധിപത്യമാണ് അക്കാദമിയിൽ നടക്കുന്നതെന്നും അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമർശങ്ങൾ ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.
മനോജ് കാന, എൻ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേർന്നത്. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.