2022ൽ രാജ്യമൊട്ടാകെ ചർച്ചയായിരുന്നു കന്നഡ ചിത്രം 'കാന്താര: എ ലെജന്റ്. കണ്ടതിനേക്കാൾ വലിയ ദൃശ്യാനുഭവമാകും രണ്ടാം ഭാഗം എന്ന പ്രതീക്ഷ നൽകുന്ന ഫസ്റ്റ് ലുക്ക് ആണ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ ഇതിനുപിന്നാലെ പലവിധ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. പരശുരാമനാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രം എന്ന ചർച്ചയോട് പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ റിഷബ് ഷെട്ടി.
എല്ലാം പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുകയാണെന്ന് പറഞ്ഞ റിഷബ് പരശുരാമൻ മാത്രമല്ല ഇതേ രൂപഭാവങ്ങളിൽ ഉള്ളതെന്ന സൂചനകൂടി നൽകുന്നുണ്ട്. 'കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ഭാവനയും കാഴ്ചപ്പാടും അവർക്കിഷ്ടമുള്ളതു പോലെ തുടരട്ടെ. അവരുടെ പ്രതീക്ഷകളെ തകർക്കുന്നതൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഫസ്റ്റ് ലുക്കിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആസ്വദിക്കുന്നുണ്ട്. തീർച്ചയായും ദൈവീകമായ ഒന്നുണ്ടാകും, അത് പ്രേക്ഷരിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇന്ത്യൻ ഇതിഹാസങ്ങളിലെ നിരവധിപേർ, ശിവൻ, രുദ്രൻ, പരശുരാമൻ, രാവണൻ, പുരാതന കാലത്തെ വിവിധ രാജാക്കന്മാർ എന്നിവർക്കും സമാനമായ രൂപമുണ്ട്. ഞാനിത് പ്രേക്ഷകരുടെ വ്യാഖ്യാനങ്ങൾക്ക് വിടുകയാണ്,' സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റിഷബ് ഷെട്ടി പറഞ്ഞു.
ഏഴ് ഭാഷകളിൽ എത്തുന്ന 'കാന്താര: ചാപ്റ്റർ 1' ആദ്യ ഭാഗത്തില്‍ കണ്ട കഥയ്ക്ക് മുമ്പ് നടന്ന സംഭവങ്ങളാകും പ്രേക്ഷകരിലെത്തിക്കുക. ഡിസംബറോടെ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം തിയേറ്ററുകളിൽ എത്തിക്കുകയാണ് അണിയറപ്രവർത്തകരുടെ പദ്ധതി. കാന്താരയിൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ട്.
കെ ജി എഫ് 2, കാന്താര എന്നീ ചിതൃങ്ങളിലൂടെ രാജ്യത്തെ മികച്ച നിർമ്മാണ കമ്പനികളിൽ ഒന്നായി ഹോംബാലെ ഫിലിംസ് മാറിക്കഴിഞ്ഞു. ഡിസംബറിൽ റിലീസിനെത്തുന്ന 'സലാർ' ആണ് നിർമ്മാണ കമ്പനിയുടെ അടുത്ത 'ബിഗ് റിലീസ്'. കാന്താര ആദ്യ ഭാഗം 16 കോടിയിലാണ് ഒരുങ്ങിയതെങ്കിൽ രണ്ടാം ഭാഗത്തിന്റെ ബജറ്റ് മൂന്നിരട്ടിയാണ്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് റിഷബിനൊപ്പം സിനിമയുടെ സഹ എഴുത്തുകാർ. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹം. ബി അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്നു.