തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. അക്കാദമിയിൽ ഭിന്നതയില്ലെന്നും അക്കാദമിക്കെതിരെ തങ്ങൾ ഒരു ചുവടുപോലും വെയ്ക്കില്ലെന്ന് യോഗം ചേർന്നെന്ന് പറയുന്നവർ അറിയിച്ചതായും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക്കെതിരെ ഒരു സമാന്തര യോഗവും ഇവിടെ നടന്നിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി അജോയിയും പ്രതികരിച്ചു.
അതേസമയം, അടുത്ത വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ക്യുറേറ്ററായി ഗോൾഡ സെല്ലത്തെ നിലനിർത്താൻ തീരുമാനിച്ചു. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്താനും തീരുമാനിച്ചു. കുക്കു പരമേശ്വൻ കൗൺസിലിന്റെ ഭാഗമായേക്കും. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ചതോടെയാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെ കുക്കുവും താനും തമ്മിൽ നല്ല സൗഹൃദമുണ്ടെന്ന് വിവാദങ്ങൾക്ക് മറുപടിയായി രഞ്ജിത്ത് പറഞ്ഞു.