ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ തകർത്ത് എഫ് സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവൻ ജയം. ഒഡേയ് ഒനൈന്ത്യയ, ബോറിസ് സിംഗ് എന്നിവർ ഗോവയ്ക്കായി ഗോൾ നേടി. ശിവാൾഡോ സിംഗാണ് ബെംഗളൂരുവിന്റെ ഏക ഗോൾ നേടിയത്. പോയിന്റ് ടേബിളിൽ ബെംഗളൂരു എട്ടാം സ്ഥാനത്ത് തുടരുന്നു. ഗോവ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
മത്സരത്തിൽ ഒന്നര മിനിറ്റിനുള്ളിൽ തന്നെ ബെംഗളൂരുവിന് മുന്നിലെത്താൻ സാധിച്ചു. ഓഫ്സൈഡ് കുരുക്കിടാാൻ ശ്രമിച്ച ഗോവ പ്രതിരോധത്തെ മറികടന്ന ശിവാൾഡോ സിംഗാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ ഗോവ മെല്ലെ താളം കണ്ടെത്തി. 22-ാം മിനിറ്റിൽ ഗോവ തിരിച്ചടിച്ചു. ഒഡേയ് ഒനൈന്ത്യയ ഗോവൻ സംഘത്തിന് സമനില ഗോൾ നേടിത്തന്നു.
ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചു നിന്നു. ഹാഫ്ടൈം വിസിൽ മുഴങ്ങിയപ്പോൾ ഗോൾ നിലയിലും സമനില പാലിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിലെ ബെംഗളൂരുവിന് തിരിച്ചടി ലഭിച്ചു. സുരേഷ് വാങ്ചം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബെംഗളൂരു സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ കടുത്ത ഗോവൻ ആക്രമണാണ് ബെംഗളൂരു നേരിടേണ്ടി വന്നത്.
സുനിൽ ഛേത്രിയെ മാത്രം മുന്നിൽ നിർത്തി ബെംഗളൂരു പ്രതിരോധം ശക്തിപ്പെടുത്തി. ഗുർപ്രീത് സിംഗ് സന്ധു നിർണായക സേവുകളുമായി വലകാത്തു. പക്ഷേ 81-ാം മിനിറ്റിൽ ബെംഗളൂരു പ്രതിരോധം തകർത്ത് ബോറിസ് സിംഗ് വലകുലുക്കി. ഇതോടെ മത്സരം കൈവിടുമെന്ന് ഏറെക്കുറെ ബെംഗളൂരുവിന് ബോധ്യമായി. ഒടുവിൽ അത് തന്നെ സംഭവിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ് സി ഗോവയ്ക്ക് ജയം.