ചെപ്പോക്കിൽ തലയും രാജയും തിരിച്ചുവന്നു; ചെന്നൈയ്ക്ക് വമ്പൻ ജയം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. 54 പന്തിൽ 98 റൺസെടുത്ത താരം അവസാന ഓവറിൽ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിംഗ്സ്. ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് അജിൻക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. പിന്നാലെ വന്ന ഡാരൽ മിച്ചൽ റുതുരാജിന് പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 52 റൺസെടുത്ത ശേഷം ഡാരൽ മിച്ചൽ പുറത്തായി.
ശിവം ദുബെ വന്ന് വെടിക്കെട്ട് തുടങ്ങിയതോടെ റുതുരാജിന് സമ്മർദ്ദം ഒഴിഞ്ഞു. ദുബെ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ ധോണി ക്രീസിലേക്കെത്തിയത് ചെപ്പോക്കിന് ആവേശമായി. രണ്ട് പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്ന് ധോണി തന്റെ റോൾ ഭംഗിയാക്കി.
മറുപടി പറഞ്ഞ സൺറൈസേഴ്സ് നിരയിൽ ആരും നന്നായി കളിച്ചില്ല. 32 റൺസെടുത്ത എയ്‍ഡാൻ മാക്രം ടോപ് സ്കോററായി. നാല് വിക്കറ്റെടുത്ത തുഷാർ ദേശ്പാണ്ഡെയാണ് സൺറൈസേഴ്സിനെ തകർത്തത്. അഞ്ച് ക്യാച്ചുകളുമായി ഡാരൽ മിച്ചൽ ഫീൽഡിംഗിലും തകർപ്പൻ പ്രകടനം പുറത്തെടുത്തു.