മുംബൈ: ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന് അഞ്ച് കിരീടങ്ങൾ നേടി നൽകിയ നായകൻ. 2013 മുതൽ 2023 വരെ രോഹിത് ശർമ്മയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് കളിച്ചു. സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ഹർഭജൻ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ക്യാപ്റ്റനായിരുന്നു രോഹിത്. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് മുംബൈ ഇന്ത്യൻസ് നായകനായ കഥ പറയുകയാണ് അനിൽ കുംബ്ലെ.
സച്ചിൻ തെണ്ടുൽക്കറിന്റെയും ഹർഭജൻ സിംഗിന്റെയും പിൻഗാമിയായി റിക്കി പോണ്ടിംഗിനെ ക്യാപ്റ്റനാക്കാനാണ് ടീം ആഗ്രഹിച്ചത്. ഇക്കാരണത്താലാണ് മുംബൈ ലേലത്തിൽ പോണ്ടിംഗിനെ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ നായകനായിരുന്നു അയാൾ. എന്നാൽ ട്വന്റി 20 ക്രിക്കറ്റ് കുറച്ചുമാത്രമെ കളിച്ചിട്ടുള്ളു. അത് ഒരു തിരിച്ചടിയായേക്കുമെന്ന് മുംബൈ കരുതിയിരുന്നതായി അനിൽ കുംബ്ലെ പറഞ്ഞു.
രണ്ട് ലോകകപ്പുകൾ നേടിയ ക്യാപ്റ്റനാണ് പോണ്ടിംഗ്. ഏറ്റവും മികച്ച താരങ്ങൾ മുംബൈ ഇന്ത്യൻസിലുണ്ട്. ഇനി വിജയം നേടാൻ ഒരു ക്യാപ്റ്റൻ മാത്രം മതി. ആദ്യ മത്സരങ്ങളിൽ പോണ്ടിംഗിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതോടെ ക്യാപ്റ്റനെ മാറ്റണമെന്ന സമ്മർദ്ദം ഉണ്ടായി. പോണ്ടിംഗിനും ക്യാപ്റ്റൻ സ്ഥാനം ഒഴിയാനായിരുന്നു ഇഷ്ടമെന്നും കുംബ്ലെ പ്രതികരിച്ചു.
സച്ചിൻ തെണ്ടുൽക്കർ, മിച്ചൽ ജോൺസൺ, ഹർഭജൻ സിംഗ് തുടങ്ങിയവർ മുംബൈ ടീമിലുണ്ടായിരുന്നു. എല്ലാവരും രോഹിത് ശർമ്മയേക്കാൾ അനുഭവ സമ്പത്തുള്ളവരാണ്. എന്തായാലും രോഹിതിനെ കണ്ട് മുംബൈ ടീം സംസാരിച്ചു. എത്ര വലിയ താരങ്ങൾ ഉണ്ടെങ്കിലും ടീമിനെ നയിക്കാൻ തയ്യാറാണെന്ന് രോഹിത് അറിയിച്ചു. യാതൊരു മടിയും കൂടാതെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളെ ആയിരുന്നു മുംബൈ ടീമിന് വേണ്ടിയിരുന്നത്. അങ്ങനെ മുംബൈ ടീം രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കി. ആ സീസണിൽ മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാരായെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.