മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് മുന്നേറുകയാണ്. പഞ്ചാബ് കിംഗ്സിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കി. പക്ഷേ മത്സരത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു തീരുമാനം ഏറെ വിമർശിക്കപ്പെട്ടു.
ഒരു ബൗളിംഗ് ഓൾ റൗണ്ടറായി തനൂഷ് കോട്യാനെ രാജസ്ഥാൻ റോയൽസ് ഓപ്പണറാക്കി. ജോസ് ബട്ലറുടെ അഭാവത്തിലാണ് കോട്യാൻ ഓപ്പണിംഗ് സ്ഥാനത്തെത്തിയത്. 31 പന്തിൽ 24 റൺസ് മാത്രമാണ് താരത്തിന് മത്സരത്തിൽ നേടാനായത്. എന്നാൽ കോട്യാനെ ഓപ്പണിംഗ് സ്ഥാനത്ത് ഇറക്കിയതിൽ സഞ്ജു വ്യക്തത വരുത്തി.
രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് കോട്യാൻ. 10-ാം നമ്പറിൽ കോട്യാൻ നടത്തിയ പ്രകടനങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു. അതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിൽ കോട്യാന് മുൻനിരയിൽ അവസരം നൽകിയത്. ബാറ്റിംഗ് തകർച്ച ആഗ്രഹിച്ചിട്ടില്ല. എങ്കിലും അവസാന നിമിഷം രാജസ്ഥാൻ ഡഗ് ഔട്ട് ഒരൽപ്പം ആശങ്കയിലായിരുന്നതായും സഞ്ജു വിശദീകരിച്ചു.