ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി രാജസ്ഥാൻ റോയൽസ് മുന്നേറുകയാണ്. സീസണിൽ പരാജയമറിയാത്ത ഏക ടീമാണ് രാജസ്ഥാൻ. സഞ്ജു സാംസണിന്റെ നായകമികവിലാണ് രാജസ്ഥാന്റെ മുന്നേറ്റം. കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിനിടയിലും ചില കുട്ടിക്കാല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മലയാളി താരം.
തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ഡൽഹിയിരുന്നു സഞ്ജുവിന്റെ കുട്ടിക്കാലം. ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു സഞ്ജുവിന്റെ പിതാവ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സഞ്ജുവിന്റെ പിതാവ് കേരളത്തിലേക്ക് തിരികെയെത്തി. ഡൽഹിയിൽ താനൊരു വികൃതിയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.
കേരളത്തിലും ഡൽഹിയിലുമായാണ് താൻ പഠിച്ചത്. കേരളത്തിൽ എത്തിയ ശേഷം താൻ വികൃതിത്തരങ്ങൾ കുറച്ചു. എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു കേരളത്തിൽ താൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ. വികൃതിയെന്തെങ്കിലും കാട്ടിയാൽ അച്ഛൻ അറിയുമെന്ന് താൻ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് താൻ നല്ല കുട്ടിയായി അഭിനയിച്ചതെന്നും സഞ്ജു ഓർത്തെടുത്തു.
ഒരിക്കൽ സ്കൂളിൽ വെച്ച ഒരു ഫ്രീ പീരിയഡ് ലഭിച്ചു. കളിക്കാൻ പൊയ്ക്കോട്ടെയെന്ന് താൻ വൈസ് പ്രിൻസിപ്പലിനോട് ചോദിച്ചു. അത് അനുവദിക്കപ്പെട്ടപ്പോൾ താൻ ആവേശഭരിതനാകുകയും ആഘോഷിക്കുകയും ചെയ്തു. എന്നാൽ ബഹളം വെച്ചതിന് പ്രിൻസിപ്പൽ തന്നെ അടിക്കുകയും ചെയ്തെന്ന് സഞ്ജു വ്യക്തമാക്കി.