മുംബൈ: മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ്മയെ പ്രകീർത്തിച്ച് മുൻ താരം പാർഥിവ് പട്ടേൽ. ചെന്നൈ സൂപ്പർ കിംഗ്സിലായിരുന്നപ്പോൾ മഹേന്ദ്ര സിംഗ് ധോണിക്ക് വരെ തെറ്റുപറ്റിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 10 വർഷത്തിൽ രോഹിത് ശർമ്മയിൽ നിന്ന് ഒരു തെറ്റും പറ്റിയതായി താൻ കണ്ടിട്ടില്ലെന്ന് പാർഥിവ് ചൂണ്ടിക്കാട്ടി.
2017ലെയും 2019ലെയും ഐപിഎല്ലിന്റെ ഫൈനലിൽ ഒരു റൺസിന് മാത്രമാണ് മുംബൈ വിജയിച്ചത്. ശാന്തനായ ഒരു നായകന്റെ പിന്തുണയില്ലെങ്കിൽ ഈ വിജയങ്ങൾ സാധ്യമാകില്ല. 2015ൽ മുംബൈയ്ക്കെതിരായ മത്സരത്തിൽ 19-ാം ഓവർ ധോണി പവൻ നെഗിക്ക് നൽകി. ഹാർദിക്ക് പാണ്ഡ്യയും അമ്പാട്ടി റായിഡുവും ഈ ഓവറിൽ 25 റൺസ് അടിച്ചെടുത്തു. ചെന്നൈ മത്സരം പരാജയപ്പെട്ടത് ഈ തെറ്റായ തീരുമാനത്തിലാണെന്ന് പാർഥിവ് വ്യക്തമാക്കി.
മുമ്പും രോഹിത് ശർമ്മയെ പ്രകീർത്തിച്ച് പാർഥിവ് രംഗത്തെത്തിയിരുന്നു. സഹതാരങ്ങൾക്കായി നിൽക്കുന്ന താരമാണ് രോഹിതെന്ന് പാർഥിവ് പറഞ്ഞു. ഹാർദ്ദിക്ക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും മുംബൈ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞത് രോഹിത് ശർമ്മയെന്നായിരുന്നു ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ വാക്കുകൾ.