അഹമ്മദാബാദ്: ഐപിഎല്ലിൽ മൂന്നാം സീസണിന് ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. 2022ൽ അരങ്ങേറ്റ വർഷത്തിൽ തന്നെ കപ്പടിക്കാൻ ഗുജറാത്തിന് കഴിഞ്ഞു. രണ്ടാം വർഷം ഫൈനലിൽ അവസാന പന്തിലാണ് ടൈറ്റൻസ് പരാജയപ്പെട്ടത്. എന്നാൽ മൂന്നാം സീസണിൽ ഒരു വ്യത്യാസവുമായാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ രണ്ട് വർഷവും ഗുജറാത്ത് നായകനായിരുന്ന ഹാർദ്ദിക്ക് പാണ്ഡ്യ ഇത്തവണ ടീമിനൊപ്പം ഇല്ല. പകരം ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് നായകൻ. എന്നാൽ ഹാർദ്ദിക്കിനെ നിലനിർത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റയുടെ വാക്കുകൾ.
മുംബൈയിലേക്ക് പോയ ഹാർദ്ദിക്കിനോ പരിക്കേറ്റ മുഹമ്മദ് ഷമിക്കോ പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഏതൊരു കായിക മേഖലയിലും നാം തിരിച്ചടികളിൽ നിന്ന് വേഗത്തിൽ പുറത്തുവരണം. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊള്ളുകയാണ് ചെയ്യേണ്ടതെന്ന് നെഹ്റ പറഞ്ഞു.
ഹാർദ്ദിക്ക് കളിക്കും തോറും അനുഭവസമ്പത്ത് വർദ്ധിച്ചുകൊണ്ടേയിരിക്കും. ഇന്ത്യൻ ഓൾ റൗണ്ട് താരത്തെ ഗുജറാത്തിൽ നിലനിർത്താൻ തനിക്ക് കഴിയുമായിരുന്നു. എങ്കിലും താൻ അത് ചെയ്തില്ല. കാരണം ഐപിഎൽ അന്താരാഷ്ട്ര ഫുട്ബോളിന്റെ നിലവാരത്തിലേക്ക് ഉയരുകയാണ്. ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിന് സമാനമായി ഐപിഎൽ ലേലം പ്രവർത്തിക്കും. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് എല്ലാ ആശംസകളും നേരുമെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.