മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ ഹാർദ്ദിക്ക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ പോരിനിറങ്ങുന്നത്. രോഹിത് ശർമ്മയെ ഒഴിവാക്കി ഹാർദ്ദിക്കിന് നായകപദവി നൽകിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഒരിക്കൽ ഹാർദ്ദിക്കിന്റെയും ബുംറയുടെയും കരിയർ രക്ഷപെടുത്തിയത് രോഹിത് ശർമ്മ ആയിരുന്നെന്ന് പറയുകയാണ് മുംബൈ ഇന്ത്യൻസ് മുൻ താരം പാർത്ഥിവ് പട്ടേൽ.
2013ൽ മുംബൈ ഇന്ത്യൻസിലെത്തിയ ബുംറ 2014ലാണ് ടീമിൽ സ്ഥിരം സാന്നിധ്യമായത്. 2014ലെ താരത്തിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ സീസണിന്റെ പകുതിക്ക് വെച്ച് താരത്തെ ഒഴിവാക്കാൻ മുംബൈ തീരുമാനിച്ചു. എന്നാൽ ബുംറ കഴിവുള്ള താരമെന്നും ടീമിൽ നിലനിർത്തണമെന്നും രോഹിത് ആവശ്യപ്പെട്ടു. 2016ലെ സീസൺ മുതൽ ബുംറയുടെ ഗ്രാഫ് ഉയരുന്നത് കാണാൻ കഴിയുമെന്നും പാർത്ഥിവ് വ്യക്തമാക്കി.
സമാനമായിരുന്നു ഹാർദ്ദിക്കിന്റെയും സ്ഥിതി. 2015, 2016 സീസണുകൾ ഹാർദ്ദിക്ക് മോശം പ്രകടനമാണ് നടത്തിയത്. ഇത്തരത്തിൽ മോശം പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ വേഗത്തിൽ ഒഴിവാക്കാനാണ് ഏതൊരു ടീമും ശ്രമിക്കുക. എന്നാൽ രോഹിത് അത് സമ്മതിച്ചില്ല. ഹാർദ്ദിക്കിൻ്റെയും ബുംറയുടെയും തിരിച്ചുവരവിന് കാരണം രോഹിതെന്നും പാർത്ഥിവ് പട്ടേൽ വ്യക്തമാക്കി.
ഐപിഎല്ലിൽ 2015, 2016, 2017 സീസണുകളിൽ മുംബൈ താരമായിരുന്നു പാർത്ഥിവ് പട്ടേൽ. 2015ൽ 14 മത്സരങ്ങളിൽ നിന്ന് 339 റൺസാണ് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ നേടിയത്. 2016ൽ പ്രകടനം മോശമായെങ്കിലും 2017ൽ ശക്തമായി തിരിച്ചുവന്നു. 16 മത്സരങ്ങളിൽ നിന്ന് 395 റൺസാണ് താരം അടിച്ചുകൂട്ടിയത്. 2015, 2017 സീസണുകളിൽ മുംബൈ ആയിരുന്നു ഐപിഎൽ ചാമ്പ്യന്മാർ.