Special

അടച്ചുപൂട്ടലിന്റെ അരികിൽ നിന്ന് ഐഎസ്എല്ലിലേക്ക്; മുഹമ്മദൻസ് ചരിത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എവ്ജനി കോസ്ലോവ്, റഷ്യൻ ഫുട്ബോളിലെ മുന്നേറ്റ നിര താരം. 29കാരനായ ക്ലോസോവ് ഈ ജനുവരിയിൽ മുഹമ്മദൻസ് എഫ് സിയിലെത്തി. ഷില്ലോങ് ലജോങ്ങിനെതിരായ മത്സരത്തിന്റെ 63-ാം മിനിറ്റിൽ ക്ലോസോവ് തന്റെ ഇടം കാലി‍ൽ നിന്ന് ഒരു ഷോട്ട് പായിച്ചു. എതിരാളികളുടെ വലതുളച്ച് അതൊരു ഉഗ്രൻ ഗോളായി മാറി. മത്സരത്തിന്റെ മാത്രമല്ല ഐ ലീഗ് ടൂർണമെന്റിന്റെയും വിധി നിർണയിച്ചത് ആ ഗോളായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷില്ലോങ് ലജോങ്ങിനെ തോൽപ്പിച്ച് മുഹമ്മദൻസ് ഐ ലീഗ് ചാമ്പ്യന്മാരായി. പിന്നെ ഷർട്ടൂരി ആഘോഷം. വിജയത്തിന്റെ ആവേശത്തിൽ അയാൾ കണ്ണീരണിഞ്ഞു. 133 വർഷത്തെ ഫുട്ബോൾ ചരിത്രം പേറുന്ന ക്ലബാണ് മുഹമ്മദൻസ്. ബംഗാൾ ഫുട്ബോളിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം നിൽക്കുന്ന ക്ലബ്. പക്ഷേ 2007ൽ ഐ ലീഗിന് തുടക്കമായതിന് ശേഷം ഇതാദ്യമായാണ് മുഹമ്മദൻസ് എസ് സി ചാമ്പ്യന്മാരാകുന്നത്.

1887ൽ ജൂബിലി ക്ലബ്ബായാണ് മുഹമ്മദൻസ് പന്ത് തട്ടി തുടങ്ങിയത്. നാല് വർഷത്തിന് ശേഷം 1891ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി. ആരാധകർക്കിടയിൽ ബ്ലാക്ക് പാന്തേഴ്‌സ് എന്ന പേരിലും അറിയപ്പെടുന്നു. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും മുമ്പെ കൊൽക്കത്തിയിലുണ്ടായിരുന്ന ഫുട്ബോൾ ക്ലബാണ് മുഹമ്മദൻസ്. 1931 മുതൽ 1947 വരെ ഇന്ത്യൻ ഫുട്ബോളിൽ മുഹമ്മദൻസിന്റെ ആധിപത്യമായിരുന്നു ഉണ്ടായിരുന്നത്.

1934ൽ കൽക്കത്ത ഫുട്ബോൾ ലീഗ് (സി എഫ് എൽ) ആരംഭിച്ചു. 1941 വരെ എട്ട് ടൂർണമെന്റുകൾ നടന്നതിൽ ഏഴിലും ചാമ്പ്യന്മാരായത് മുഹമ്മദൻസ് ആണ്. 1940ൽ മുഹമ്മദൻസ് ഡ്യൂറൻഡ് കപ്പ് ജേതാക്കളായി. ബ്രിട്ടീഷുകാരുടെ ഭരണ കാലഘട്ടമായിരുന്നതിനാൽ ഇംഗ്ലീഷ് ക്ലബുകളും അന്ന് ഡ്യൂറൻഡ് കപ്പ് കളിച്ചിരുന്നു. അവരെയെല്ലാം പരാജയപ്പെടുത്തിയാണ് മുഹമ്മദൻസ് ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടത്.

ഇന്ത്യയുടെ സ്വാതന്ത്രത്തിന് ശേഷമാണ് മുഹമ്മദൻസ് ക്ലബിന് തിരിച്ചടികളുണ്ടാകുന്നത്. ഇന്ത്യയും പാകിസ്താനും രണ്ട് രാജ്യങ്ങളായ ശേഷം മുഹമ്മദൻസ് ക്ലബിന്റെ പലതാരങ്ങളും അയൽക്കാരായി. അത് ക്ലബിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. എങ്കിലും ഇന്ത്യൻ ഫുട്ബോളിലെ ശക്തമായ സാന്നിധ്യമായി നിലകൊള്ളാൻ മുഹമ്മദൻസിന് കഴിഞ്ഞു.

1980കൾ മുതലാണ് മുഹമ്മദൻസ് തിരിച്ചടികൾ നേരിട്ട് തുടങ്ങിയത്. ഫുട്ബോൾ വേദികളിലെ മുഹമ്മദൻസിന്റെ പ്രകടനം മോശമായി. ഇത് ക്ലബിൻ്റെ വരുമാനം കുറച്ചു. വലിയ ഫുട്ബോൾ ലീഗുകളിൽ പങ്കെടുക്കുന്നതിന് വരുമാനക്കുറവ് മുഹമ്മദൻസിന് തിരിച്ചടിയായി. മോശം പ്രകടനം തുടർന്നതോടെ മികച്ച താരങ്ങളെയും പരിശീലകരെയും ക്ലബിലേക്ക് എത്തിക്കാൻ മുഹമ്മദൻസിന് കഴിയാതെയായി. 2013ൽ ഐ ലീഗിൽ നിന്നും പുറത്തായി. ഒരു ഘട്ടത്തിൽ ക്ലബ് അടച്ചുപൂട്ടലിന്റെ വക്കിലെത്തി.

2016കളാണ് മുഹമ്മദൻസ് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയത്. കൽക്കത്ത ഫുട്ബോൾ ലീഗ്, സിക്കിം ഗോൾഡ് കപ്പ് തുടങ്ങിയ വേദികളിൽ വിജയങ്ങൾ നേടി. 2020തോടെ ഐ ലീഗിലേക്ക് മുഹമ്മദൻസ് തിരിച്ചെത്തി. അതേ വർഷം ഹരിയാന ആസ്ഥാനമായുള്ള ബങ്കർഹിൽ സ്പോർട്സ് അസോസിയേഷനുമായി മുഹമ്മദൻസ് ബിസിനസ് ബന്ധങ്ങൾ ഉറപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ലക്ഷ്യം വെച്ചായിരുന്നു പിന്നീടുള്ള മുഹമ്മദൻസിന്റെ പ്രകടനങ്ങൾ.

ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയതോടെ ഐ എസ് എൽ യോഗ്യതയ്ക്ക് അടുത്തെത്തിയിരിക്കുന്നു മുഹമ്മദൻസ്. ഇനി ബാക്കിയുള്ളത് ഇന്ത്യൻ ക്ലബ് ഫുട്ബോൾ ലൈസൻസിംഗ് നേടുകയെന്നതാണ്. അതിനായി മുഹമ്മദൻസിന്റെ സാമ്പത്തിക സ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് ഉറപ്പുവരുത്തും. അനുമതി ലഭിച്ചാൽ അടുത്ത സീസൺ ഐഎസ്എല്ലിന് കൊൽക്കത്തയിൽ നിന്ന് മൂന്ന് ടീമുകൾ ഉണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എസ് സി എന്നിവർ. അത് ഇന്ത്യൻ ഫുട്ബോളിന് വലിയ സംഭാവനകൾ നൽകുന്ന ബംഗാളിന് കരുത്തുമാകും.

മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

ഷോക്കേറ്റ് 19കാരന്റെ മരണം; വിശദീകരണവുമായി കെഎസ്ഇബി, നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT