ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടു. തുടർ തോൽവികളിലും ഡൽഹി നിരയിൽ ഒരാൾ തല ഉയർത്തിയാണ് നിൽക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ 235 റൺസ് പിന്തുടരുകയാണ് ഡൽഹി. അവസാന എട്ട് ഓവറിൽ 125 റൺസ് കൂടെ വിജയത്തിന് വേണം. നന്നായി കളിച്ചിരുന്ന പൃഥി ഷാ 66 റൺസുമായി മടങ്ങി. അഭിഷേക് പോറൽ അത്ര മികച്ച ഫോമിലല്ല. അപ്പോൾ ക്രീസിലെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിലേക്ക് വിജയത്തിന്റെ ചുമതലകൾ ഏൽപ്പിക്കപ്പെട്ടു. നേരിട്ട മൂന്നാം പന്തിൽ തന്നെ സ്റ്റബ്സ് സിക്സ് നേടി. ആദ്യ അഞ്ച് പന്തിൽ രണ്ട് സിക്സ് ഉൾപ്പടെ 16 റൺസ് അടിച്ചെടുത്തു.
ഐപിഎല്ലിൽ 2022 മുതൽ സ്റ്റബ്സിന്റെ സാന്നിധ്യമുണ്ട്. ആദ്യം മുംബൈ ഇന്ത്യൻസിലെത്തി. പക്ഷേ രണ്ട് സീസണിലായി നാല് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ഇത്തവണ ഡൽഹിയിലെത്തിയപ്പോൾ കഥ മാറി. അഞ്ച് മത്സരങ്ങളിൽ നിന്ന് 45.3 ശരാശരി, 172.2 സ്ട്രൈക്ക് റേറ്റ്, ഇതുവരെ അതിർത്തി കടത്തിയത് 10 സിക്സുകൾ. റിവേഴ്സ് സ്കൂപ്പുകളും സ്ലോഗ് സ്വീപ്പുകളും ഡ്രൈവുകളും ആ ബാറ്റിൽ നിന്ന് അനായാസം പിറന്നു.
മുംബൈ ഇന്ത്യൻസിനെതിരെ 19 പന്തിൽ താരം അർദ്ധ സെഞ്ച്വറിയിലെത്തി. അവസാന 10 ബോളുകളിൽ ഡൽഹിക്ക് ജയിക്കാൻ 43 റൺസ് വേണമായിരുന്നു. ഇതിൽ രണ്ട് പന്ത് മാത്രമാണ് സ്റ്റബ്സിന് ലഭിച്ചത്. അല്ലെങ്കിൽ അത്ര സാധ്യമല്ലാത്ത ഒരു ലക്ഷ്യം ഡൽഹി മറികടന്നേനെ. രാജസ്ഥാൻ റോയൽസിനെതിരെയും സമാന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അവസാന ഒമ്പത് ഓവറിൽ വിജയിക്കാൻ വേണ്ടത് 89 റൺസ്. 19 പന്തിൽ 40 റൺസുമായി സ്റ്റബ്സ് കഴിയാവുന്നത്ര പൊരുതി നോക്കി. പക്ഷേ വിജയത്തിലേക്കെത്താൻ ഡൽഹിക്ക് കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിന്നാണ് ഈ യുവതാരത്തിന്റെ വരവ്. പ്രായം വെറും 23 വയസാണ്. വെടിക്കെട്ട് ബാറ്റിംഗിന് എക്കാലവും പേരുകേട്ട താരങ്ങളുള്ള നാട്. ഹെർഷൽ ഗിബ്സ്, എ ബി ഡിവില്ലിയേഴ്സ് തുടങ്ങിയവരുടെ ബാറ്റിംഗ് വിസ്ഫോടനം ക്രിക്കറ്റ് ലോകത്തെ ഏറെ വിസ്മയിപ്പിച്ചതാണ്. ഇനി ട്രിസ്റ്റൺ സ്റ്റബ്സിന്റെയും ഹെൻറിച്ച് ക്ലാസന്റെയും നാളുകളാണ്. ബാറ്റിംഗ് വിസ്ഫോടനങ്ങൾ ആരാധകർക്ക് വിരുന്നൊരുക്കട്ടെ.