Kerala

'പൊലീസിന് ഗുരുതര വീഴ്ചപറ്റി, അത് മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കി'; വിജിനെ പിന്തുണച്ച് ഇ പി ജയരാജൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പൊലീസുമായി വാക്കേറ്റമുണ്ടായതിൽ എം വിജിൻ എംഎൽഎയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച പറ്റി. അത് മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കി. പ്രസംഗിക്കാനിരിക്കവെ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. സമരം നടക്കുമ്പോൾ കളക്ടറേറ്റിന്റെ ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായില്ല. പൊലീസ് അവരുടെ കൃത്യ നിർവ്വഹണം നടത്തിയില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു.

വിജിൻ പൊതുവെ ശാന്തനാണ്. പ്രകോപനമുണ്ടാക്കുന്ന പ്രകൃതം അല്ല. സമരം ഉദ്ഘാടനം ചെയ്യാനാണ് വിജിൻ അവിടെ എത്തിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രസംഗിക്കാനിരിക്കവെ എന്താണ് നിങ്ങളുടെ പേര് എന്ന് എംഎൽഎയോട് ഒരു പൊലീസ് ഉദ്യോഗസ്ഥ ചോദിക്കുകയാണ്. എന്തൊരു പരിഹാസമാണത്. എംഎൽഎയോട് അപമര്യാദയായി പെരുമാറുന്ന രീതിയാണ് അവിടെ ഉണ്ടായത്. അപകീർത്തിപ്പെടുത്താൻ ബോധപൂർവമുണ്ടായ ഒരു പ്രവർത്തിയായിട്ടാണ് തനിക്ക് തോന്നുന്നത്. ഭരണകക്ഷി എംഎൽഎ തന്നെ പൊലീസിനെതിരെ പരാതി പറയത്തക്ക നില സൃഷ്ടിച്ചാൽ എതിരാളികൾക്ക് നല്ല ഫലമുണ്ടാക്കിയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

പൊലീസ് നടത്തിയത് തെറ്റായ നടപടിയാണ്. എംഎൽഎയോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ല ഇത്. പൊലീസ് ഡിപ്പാർട്ട്മെന്റിൽ ദൂഷ്യ സ്വഭാവമുള്ളവരുമുണ്ടാകും. അത് പൊലീസ് തന്നെ നിരീക്ഷിക്കുന്നുണ്ട്. പൊലീസ് ഡിപ്പാർട്ട്മെന്റി മെച്ചപ്പെട്ട നിലയിൽ ശുദ്ധീകരിക്കുകയാണ്. മെച്ചപ്പെട്ട നിലയിൽ പ്രവർത്തിപ്പിക്കുക എന്ന സർക്കാരിന്റെ ദൗത്യമാണ് സർക്കാർ നിർവ്വഹിക്കുന്നത്. അത് തടസ്സപ്പെടുത്താൻ സമ്മതിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെയും ഇ പി ജയരാജൻ വിമർശിച്ചു. പ്രധാനമന്ത്രി കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. കേരളത്തിലെ ജനങ്ങളെയാകെ അവഹേളിച്ചുകൊണ്ട് സംസാരിച്ചു. അത് നടത്താൻ പാ‌ടില്ലായിരുന്നു. കേന്ദ്ര സർക്കാർ എന്തൊ കുറെ കാര്യങ്ങൾ ചെയ്യുന്നു. മോദി വിരോധത്തിന്റെ പേരിൽ കേരളത്തിൽ അതൊന്നും നടപ്പിലാക്കുന്നില്ല എന്നും മോദി പറഞ്ഞു. തങ്ങൾക്ക് എന്തിനാണ് മോദി വിരോധം. വ്യക്തിപരമായ ഒരു ആക്ഷേവും ഇതുവരെ തങ്ങൾ നടത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് സംസാരിക്കുന്നത്. ബിജെപിയുടേയും ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ന്യൂനപക്ഷ വിരുദ്ധ നയങ്ങളെയാണ് വിമർശിച്ചത്. അവരുടെ വർഗീയവത്കരണത്തെയാണ് എതിർക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെയാണ് തങ്ങൾ അപലപിക്കുന്നത് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

പ്രസംഗത്തിലുടനീളം മോദിയാണ് ഗ്യാരന്റി എന്ന് അദ്ദേഹം പറഞ്ഞു. എന്തിന്റെ ഗ്യാരന്റിയാണ് എന്നും ഇ പി ജയരാജൻ ചോദിച്ചു. പഴയൊരു പഴഞ്ചൊല്ലുണ്ട്, രാമൻ നായർ നന്നായി രാമായണം വായിക്കും ആരാ പറയുന്നത് രാമൻ നായർ തന്നെ. ഇവിടെ മോദി തന്നെ പ്രഖ്യാപിക്കുകയാണ് മോദിയാണ് ഗ്യാരന്റി എന്ന്. എന്തിനാണ് ഗ്യാരന്‍ഡി. ബിജെപി അവതരിപ്പിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറയുന്നുണ്ട് വീട്ടമ്മമാർക്കായി പാചക വാതക വില പകുതിയാക്കി ചുരുക്കുമെന്ന്. പകുതിയാക്കി ചുരുക്കിയൊ എന്നും ഇ പി ജയരാജൻ ചോദിച്ചു. പത്തു കോടി ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുമെന്ന് പറഞ്ഞു. വിതരണം ചെയ്തൊ?, തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി സ്വീകരിച്ചൊ എന്നും ഇ പി ജയരാജൻ ചോദിച്ചു.

മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ഗതാഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

SCROLL FOR NEXT